പീഡനക്കേസില്‍ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി ഹാജരായത് സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിലെ അംഗമാണെന്ന് വിവരം താൻ അറിഞ്ഞില്ല എന്ന് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ.
യുവ നടിക്ക് സിനിമാ സെറ്റില്‍വെച്ച് ഉണ്ടായ ആക്രമണത്തില്‍ നീതിന്യായ വ്യവസ്ഥയെ വിശ്വസിച്ചു കൊണ്ട് മുന്നോട്ടു നീങ്ങാനാണ് താല്പര്യമെന്നും കുക്കു പരമേശ്വരൻ പ്രതികരിച്ചു.
നടിക്ക് നേരിടേണ്ടി വന്ന ആക്രമണത്തെ ഗൗരവത്തില്‍ തന്നെയാണ് പരിഗണിക്കുന്നത് എന്നും അവർ പറഞ്ഞു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് പൂർണമായും സുരക്ഷിതത്വം വേണമെന്നാണ് അമ്മ സംഘടന വിശ്വസിക്കുന്നത് എന്നും കുക്കു പരമേശ്വരൻ.
അതേസമയം ഐസിസി അംഗമായ അഡ്വക്കേറ്റ് മുഹമ്മദ് സിയാദാണ് രഞ്ജിത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്. എന്നാല്‍ ഐസിസിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജിവച്ചു എന്നാണ് മുഹമ്മദ് സിയാദ് നല്‍കുന്ന വിശദീകരണം. രണ്ടുദിവസം മുമ്പാണ് സംവിധായകൻ രഞ്ജിത്തിനെ യുവ നടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ സംവിധാനത്തിലുള്ള സിനിമാ സെറ്റില്‍ വച്ചും നടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
കാരവാനില്‍ വച്ച് മോശമായി പെരുമാറിയെന്നും ഭയന്ന് പുറത്തേക്കോടി. ശേഷം ഇത് തന്റെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നതായും റിപ്പോർട്ട്. പിന്നീട് വളരെ മാനസികമായ സമ്മർദ്ദങ്ങളിലൂടെയാണ് താരം കടന്നുപോയത്. കൗണ്‍സിലിങ്ങിന് ശേഷമാണ് പരാതിപ്പെടാൻ നടി തീരുമാനിച്ചത് എന്നും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചിരുന്നു.

