കോതമംഗലം: മധ്യകേരളത്തിന്റെ വികസനത്തിന് വലിയ കുതിപ്പേകുമെന്ന് പ്രതീക്ഷിച്ചിരുന്ന അങ്കമാലി - തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് ഹൈവേ പദ്ധതി വിസ്മൃതിയിലാകുന്നു.
എം.സി. റോഡിന് സമാന്തരമായി വിഭാവനം ചെയ്ത ഈ പാത യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ക്കിടയില്‍ വീണ്ടും ശക്തമാവുകയാണ്. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പരിയോജനയില്‍ ഉള്‍പ്പെടുത്തി നാലുവരി പാതയായാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. പ്രാഥമിക അലൈൻമെന്റും ഡിജിറ്റല്‍ സ്കെച്ചും പുറത്തുവന്നിരുന്നെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.
അവികസിത ഗ്രാമീണ മേഖലകളിലൂടെ കടന്നുപോകുന്ന രീതിയിലായിരുന്നു അലൈൻമെന്റ്. ഇത് ഉള്‍നാടൻ ഗ്രാമങ്ങളുടെ വികസനത്തിന് വലിയ സഹായമാകുമായിരുന്നു. എം.സി. റോഡിലെ അമിതമായ വാഹനത്തിരക്ക് കുറയ്ക്കാനും ചരക്ക് ഗതാഗതം സുഗമമാക്കാനും ഈ ഗ്രീൻഫീല്‍ഡ് പാത സഹായിക്കും. നെല്‍വയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനായി അത്തരം ഭാഗങ്ങളില്‍ എലിവേറ്റഡ് പാതകള്‍ നിർമ്മിക്കാനായിരുന്നു ആലോചന.
ജനപ്രതിനിധികളുടെ ഇടപെടല്‍ വേണം
ഭാവിയിലെ ഗതാഗത ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ പദ്ധതി അനിവാര്യമാണെന്ന് പൊതുപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സ്ഥലം ഏറ്റെടുക്കല്‍ ചെലവ് കുറച്ച് നിർമ്മിക്കാവുന്ന ഈ ഹൈവേ യാഥാർത്ഥ്യമാക്കാൻ ബന്ധപ്പെട്ട ജില്ലകളിലെ എം.പിമാർ കേന്ദ്ര സർക്കാരില്‍ സമ്മർദ്ദം ചെലുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇന്ത്യയിലെ ഏറ്റവും നീളമേറിയ ആറുവരി ഉയരപ്പാത ഡിസംബറില്‍ പൂർത്തിയാകും
ദേശീയപാത 66-ലെ നിർണ്ണായക പദ്ധതിയായ അരൂർ-തുറവൂർ ആകാശപാതയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. നിലവില്‍ പദ്ധതിയുടെ 87 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. എന്നാല്‍, രൂപകല്‍പ്പനയില്‍ വരുത്തിയ മാറ്റങ്ങളും പുതിയ ഭാഗങ്ങള്‍ കൂട്ടിച്ചേർത്തതും കാരണം പദ്ധതി പൂർത്തിയാകാൻ 2026 ഡിസംബർ വരെ കാത്തിരിക്കേണ്ടി വരുമെന്ന് കരാറുകാർ ദേശീയപാത അതോറിറ്റിയെ (NHAI) അറിയിച്ചു.
തുറവൂർ ജംഗ്ഷനിലെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തിയതോടെ പാതയുടെ നീളം 12.75 കിലോമീറ്ററില്‍ നിന്ന് 13.31 കിലോമീറ്ററായി ഉയർന്നു. ഇതോടെ ഇത് ഇന്ത്യയിലെ ഏറ്റവും നീളമേറിയ ആറുവരി ഉയരപ്പാതയായി മാറും. ഏകദേശം 2200 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്.
തുറവൂരില്‍ ഇരട്ട സൈഡ് തൂണുകള്‍ ഉള്‍പ്പെടുത്തിയതോടെ ആകെ തൂണുകളുടെ എണ്ണം 354-ല്‍ നിന്ന് 366 ആയി വർദ്ധിച്ചു. കേരളത്തില്‍ ആദ്യമായി ദേശീയപാതയുടെ ഇരുവശങ്ങളിലും ശബ്ദ മലിനീകരണം തടയാനുള്ള സംവിധാനങ്ങള്‍ എൻ.എച്ച്.എ.ഐ സ്ഥാപിക്കുന്നുണ്ട്. കൊച്ചി-ആലപ്പുഴ പാതയിലെ കനത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായാണ് ഈ ആകാശപാത വിഭാവനം ചെയ്തിരിക്കുന്നത്. ദീർഘദൂര വാഹനങ്ങള്‍ക്കും ട്രക്കുകള്‍ക്കും ഉയരപ്പാതയിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാം. അതേസമയം, പ്രാദേശിക വാഹനങ്ങള്‍ക്കായി താഴെ സർവീസ് റോഡുകളും സജ്ജീകരിക്കും.
നേരത്തെ 2026 ഏപ്രിലില്‍ പണി തീർക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും, തുറവൂർ ഭാഗത്തെ പുതിയ റീച്ചിലെ പണികള്‍ വൈകുന്നതാണ് ഡിസംബർ വരെ നീളാൻ കാരണം. നിർമ്മാണം നടക്കുന്നതിനാല്‍ നിലവില്‍ ഈ പാതയില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
English Summary
The Angamaly-Thiruvananthapuram Greenfield Highway remains stalled despite its potential to decongest MC Road, leading to renewed demands for political intervention to revive the project. Meanwhile, the Aroor-Thuravoor elevated highway, set to become India's longest six-lane elevated road, is now expected to be completed by December 2026 following design changes.

