തിരുവനന്തപുരം: 16-ാം നിയമസഭയിലേക്കുള്ള ജനപ്രതിനിധികളെ കണ്ടെത്താന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വോട്ടിങ് ആരംഭിക്കും.
വൈകിട്ട് ആറു വരെയാണ് വോട്ടിങെങ്കിലും, ആ സമയത്തിനുള്ളില്‍ പോളിങ് ബൂത്തിലെത്തിയ എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. ആകെ 2,71,96936 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 53,984 പേര്‍ സര്‍വീസ് വോട്ടര്‍മാരാണ്.
ഭരണമാറ്റമോ, തുടര്‍ഭരണമോ എന്ന ചോദ്യത്തിന് ഇന്ന് വോട്ടര്‍മാര്‍ ഉത്തരം നല്‍കും. മൂന്നാം തുടര്‍ഭരണമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം എന്‍ഡിഎയും ലക്ഷ്യമിടുന്നു. അടിയൊഴുക്കുകള്‍ ആരെ തുണയ്ക്കുമെന്നതാണ് മുന്നണികളുടെ ആശങ്ക.
നിശബ്ദ വോട്ടര്‍മാരുടെ തീരുമാനം ജനവിധിയില്‍ നിര്‍ണായകമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍, പിണറായിയിലെ ആര്‍സി അമല ബേസിക് സ്‌കൂളിലും, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ തിരുവനന്തപുരം ജവഹര്‍നഗറിലെ സ്‌കൂളിലും വോട്ടു രേഖപ്പെടുത്തും.
Kerala Elections 2026 LIVE: പോളിംഗ് ആരംഭിച്ചോ? വോട്ട് ചെയ്യാൻ പോകുന്നവർ അറിയാൻ- Live
തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി
വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. 24 താത്കാലിക ബൂത്ത് ഉള്‍പ്പെടെ 30,495 ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. കടുത്ത ചൂടാണെങ്കിലും, പോളിങ് ശതമാനം വര്‍ധിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം. കഴിഞ്ഞ തവണ 74.06 ആയിരുന്നു പോളിങ് ശതമാനം.
ഇത്തവണ ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചതിനാല്‍ വോട്ടര്‍മാര്‍ ഏറെ നേരം ക്യൂ നില്‍ക്കേണ്ടി വരില്ലെന്നാണ് കമ്മീഷന്റെ കണക്കുകൂട്ടല്‍. 1.46 ലക്ഷം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. കേരള പൊലീസ്, സ്‌പെഷ്യല്‍ പൊലീസ്, വൊളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ 76,000 പേര്‍ സുരക്ഷ ഒരുക്കും. 160 കമ്ബനി കേന്ദ്രസേനയ്ക്കാണ് 20240 പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷാ ചുമതല.
കരുതല്‍ തടങ്കല്‍
തിരഞ്ഞെടുപ്പിന് മുന്നോടിയായി 2700 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. 11,000 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 180 കേസുകളാണ് മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് എടുത്തത്. പെരുമാറ്റചട്ടലംഘനത്തെ തുടര്‍ന്ന് 3287 ലിങ്കുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കി.

