Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാനസിക പ്രശ്നങ്ങള്‍ക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി

മാനസിക പ്രശ്നങ്ങള്‍ക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി

TV9 Malayalam 22 hrs ago

ഗാസിയാബാദ്: സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഗൃഹനാഥൻ ഭാര്യയെയും പതിനഞ്ചുകാരിയായ മകളെയും കുത്തിക്കൊലപ്പെടുത്തി.

ആക്രമണത്തില്‍ ഇളയ മകളായ പതിനാലുകാരിക്ക് പരിക്കേറ്റു. ഗാസിയാബാദിലെ ഖോഡയിലുള്ള ലോക്പ്രിയ വിഹാർ അപ്പാർട്ട്മെൻ്റില്‍ വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് രാജ അൻസാരി എന്ന 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ ബേബി തബസ്സും (43), പതിനഞ്ചുകാരിയായ മകള്‍ എന്നിവരാണ് മരിച്ചത്.

അൻസാരി സ്വന്തം മുറിയില്‍ വെച്ച്‌ ഭാര്യയുടെ കഴുത്തിലും ശരീരത്തിലും കത്തി ഉപയോഗിച്ച്‌ നിരവധി തവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബഹളം കേട്ട് അമ്മയെ രക്ഷിക്കാനായി ഓടിയെത്തിയ മൂത്ത മകളെയും ഇയാള്‍ കഴുത്തില്‍ കുത്തി വീഴ്ത്തി. തുടർന്ന് ഇളയ മകള്‍ക്ക് നേരെയും ആക്രമണം നടത്തിയെങ്കിലും നിസ്സാര പരിക്കുകളോടെ പെണ്‍കുട്ടി രക്ഷപ്പെട്ട് പുറത്തേക്കോടുകയായിരുന്നു. പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടർന്ന് അയല്‍വാസികളാണ് പോലീസിനെ വിളിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2022 മുതല്‍ മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്ന പ്രതി, അടുത്തിടെ മരുന്ന് കഴിക്കുന്നത് നിർത്തിയിരുന്നു. സാമ്പത്തിക ബാധ്യതകളും ചികിത്സാ ചെലവുകളും വർധിച്ചതോടെ കുടുംബത്തിൻ്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് താൻ ഈ കൊലപാതകം നടത്തിയത് എന്നും കുറ്റകൃത്യം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു എന്നും പ്രതി പോലീസിനോട് സമ്മതിച്ചു. ഗാസിപ്പൂർ മാർക്കറ്റില്‍ നിന്നാണ് ഇയാള്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയത്.

മരുന്ന് കഴിക്കുന്നത് തുടരാൻ ഭാര്യ തബസ്സും നിർബന്ധിച്ചത് ഇരുവരും തമ്മില്‍ വലിയ തർക്കത്തിന് കാരണമായിരുന്നെന്ന് തബസ്സുമിൻ്റെ സഹോദരൻ പറഞ്ഞു. ഇവർ തമ്മില്‍ മറ്റ് കുടുംബപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അച്ഛൻ അമ്മയെയും ചേച്ചിയെയും ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തനിക്ക് പരിക്കേറ്റതെന്നും, ഉടൻ തന്നെ പുറത്തേക്ക് ഓടിയ തന്നെ ഒരു അയല്‍ക്കാരനാണ് രക്ഷിച്ച്‌ താഴെ എത്തിച്ചതെന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

സംഭവത്തില്‍ പരിക്കേറ്റ പതിനാലുകാരിയുടെ പരാതിയില്‍ ഖോഡ പോലീസ് പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

A 48-year-old man, Mohammad Raja Ansari, was arrested in Ghaziabad for stabbing his 43-year-old wife and 15-year-old daughter to death. His 14-year-old daughter escaped with minor injuries. Police stated that the accused, who had stopped his mental health medication, pre-planned the murders to escape financial and household responsibilities.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam