റേഷൻ കട വഴി അന്ത്യോദയ അന്നയോജന കാർഡ് (മഞ്ഞ കാർഡ്) ഉടമകള്‍ക്ക് നല്‍കി കൊണ്ടിരുന്ന പഞ്ചസാരയുടെ വിതരണം താല്‍കാലികമായി നിർത്തി വച്ചു.
ഇ-പോസ് സംവിധാനത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കിയതോടെ സ്റ്റോക്കുണ്ടായിരുന്നിട്ടും പഞ്ചസാര വിതരണം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് ആറ് ലക്ഷത്തോളം വരുന്ന മഞ്ഞ കാർഡ് ഉപഭോക്താക്കള്‍ക്കാണ് പഞ്ചസാര വിതരണം ചെയ്തിരുന്നത്.
പ്രതിമാസം ഒരു കിലോഗ്രാം പഞ്ചസാര 27 രൂപ നിരക്കിലാണ് നല്‍കിയിരുന്നത്. ഇ-പോസ് സംവിധാനത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കിയതോടെ ഉണ്ടായ പ്രതിസന്ധിയെ തുടർന്ന് 2025 - 26 കാലയളവില്‍ റേഷൻ കടകള്‍ക്ക് അനുവദിച്ചിരുന്ന സ്റ്റോക്കില്‍ ബാക്കിയുള്ള പഞ്ചസാര ആദ്യമാദ്യം വരുന്ന എ.എ.വൈ കാർഡ് ഉടമകള്‍ക്ക് വിതരണം ചെയ്ത് തീർക്കാൻ സർക്കാർ അനുമതി നല്‍കിയിരുന്നു.
ബയോമെട്രിക് വിതരണ സംവിധാനം ഉപയോഗിച്ച് മാത്രമേ പഞ്ചസാര വിതരണം പാടുള്ളൂവെന്നും ഏതെങ്കിലും റേഷൻ ഡിപ്പോയില്‍ ഒരു മാസത്തെ ആവശ്യകതയില്‍ കൂടുതല്‍ പഞ്ചസാര കൂടുതല്‍ ഉണ്ടെങ്കില്‍ അത് കുറവുള്ള റേഷൻ ഡിപ്പോയിലേക്ക് മാറ്റി നല്‍കാനും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ നിർദേശിച്ചു. ഇതിന് വേണ്ടി നിലവില്‍ പഞ്ചസാര ഇ-പോസ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഞ്ചസാര വിതരണം പൂർണമായി നിർത്തലാക്കുമോ?
നിലവിലെ സാഹചര്യത്തില്‍ പഞ്ചസാര വിതരണം പൂർണമായി നിർത്തലാക്കിയേക്കും എന്നാണ് വിവരം. അന്ത്യോദയ അന്നയോജന വിഭാഗം കാർഡുകാർക്ക് പ്രതിമാസം പഞ്ചസാര വിതരണം ചെയ്യുന്ന സ്കീമിന്റെ കാലാവഝി മാർച്ച് 31ന് അവസാനിച്ചിരുന്നു. എന്നാല്‍ ഇത് പുതുക്കിയിട്ടില്ല. ഏപ്രില്‍, മെയ് മാസങ്ങളിലെ വിതരണത്തിനുള്ള പഞ്ചസാര എത്താതായതോടെ പദ്ധതി പൂർണമായും നിർത്തലാക്കാനുള്ള സാധ്യത കൂടുതലാണ്.
പഞ്ചസാരയുടെ തുക കേന്ദ്രത്തില്‍ നിന്ന്
ദേശീയ ഭക്ഷ്യഭദ്രത നിയമത്തിന്റെ പരിധിയിലാണ് അന്ത്യോദയ അന്നയോജന കാർഡ് ഉടമകള്‍ വരുന്നത്. അതുകൊണ്ട് ഇവർക്ക് വിതരണം ചെയ്യുന്ന പഞ്ചസാരയുടെ നിശ്ചിത തുക കേന്ദ്രം നല്‍കുന്നതാണ്. ബാക്കി തുക സർക്കാർ കണ്ടെത്തണം. സപ്ലൈകോ വഴി പഞ്ചസാര സംഭരിച്ച്, റേഷൻ കട വഴി വിതരണം ചെയ്യുകയും തുടർന്ന് കണക്ക് സമർപ്പിച്ചാല്‍ മാത്രമേ കേന്ദ്രത്തില്‍ നിന്ന് തുക ലഭിക്കുകയുള്ളൂ.
മെയ് മാസത്തിലെ റേഷൻ വിതരണം
- അന്ത്യോദയ അന്ന ജോയന കാർഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ, 3 പായ്ക്കറ്റ് ആട്ട് ഏഴ് രൂപ നിരക്കില്‍ ലഭിക്കും.
- മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യം. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്ന് നാല് കിലോ കുറച്ച് അതിന് പകരം 4 പായ്ക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കില്‍ വാങ്ങാം.
- പൊതു വിഭാഗം സബ്സിഡി കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയക്ക് നാല് രൂപ നിരക്കില്‍. അധിക വിഹിതമായി മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍. അതാത്, താലൂക്കിലെ സ്‌റ്റോക്കിന് അനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട 17 രൂപ നിരക്കില്‍.
- പൊതുവിഭാഗം കാർഡിന് നാല് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.
- പൊതു വിഭാഗം സ്ഥാപനം കാർഡിന് രണ്ട് കിലോ അരി 10.90 രൂപ നിരക്കില്‍ ലഭിക്കും, അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍.
English Summary:
Supply of subsidised sugar through ration shops for AAY, yellow ration card holders in Kerala has been temporarily halted due to the lack of government approval for distribution in the 2026-27 financial year. Around six lakh economically weaker families are expected to be affected by the disruption.

