Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Sree Padmanabhaswamy Temple: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച; അടിയന്തര യോഗം ഇന്ന്

Sree Padmanabhaswamy Temple: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച; അടിയന്തര യോഗം ഇന്ന്

TV9 Malayalam 2 weeks ago

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയ സംഭവത്തില്‍ ദുരൂഹത തുടരുന്നതിനിടെ ക്ഷേത്ര ഭരണസമിതി അടിയന്തര യോഗം ഇന്ന് ചേരും.

സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പോലീസ് റിപ്പോർട്ടിന് പിന്നാലെയാണ് യോഗം. കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ഇതിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കള്ളൻ കപ്പലില്‍ തന്നെയാണോ എന്ന് അന്വേഷിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനും പറഞ്ഞിരുന്നു.

സംസ്ഥാന ഇന്റലിജൻസ് മേധാവി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് മോഷണ വിവരങ്ങള്‍ പറയുന്നത്. കഴിഞ്ഞ ആറേഴ് മാസങ്ങള്‍ക്കിടെ ശ്രീകോവിലിനുള്ളിലെ വൈരനാമ, ക്ഷേത്രത്തിലെ സ്വർണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വർണ്ണം തുടങ്ങിയവയാണ് കാണാതായിരിക്കുന്നത്. മോഷണവിവരം പുറത്ത് വന്നതിന് പിന്നാലെ ദേവസ്വം മന്ത്രി കെ. മുരളീധരനും ആഭ്യന്തര മന്ത്രിയും ക്ഷേത്ര അധികാരികളില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

ക്ഷേത്രത്തിലെ നിലവറയ്ക്ക് പുറത്തുള്ള സ്വർണവും വെള്ളിയും സ്ട്രോങ് റൂമിലേക്ക് എത്രയും വേഗം മാറ്റണമെന്നും ഡിജിപി നിർദേശിച്ചു. കൂടാതെ, വിശ്വാസികള്‍ സംഭാവനായായി നല്‍കുന്ന മുഴുവൻ വസ്തുക്കളും ലോക്കറിലേക്ക് മാറ്റി പോലീസ് കാവല്‍ ഏർപ്പെടുത്തണമെന്നും സൂക്ഷ്മ പരിശോധന കൂടാതെ ഒരാളെ പോലും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കരുതെന്നും ഡിജിപി നിർദേശം നല്‍കി.

റിപ്പോർട്ട് കൈമാറി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഡിജിപി നല്‍കിയ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി മന്ത്രി രമേശ് ചെന്നിത്തലക്കു കൈമാറിയിരുന്നു. ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റ അടിസ്ഥാനത്തിലാണ് സർക്കാരിന് ഡിജിപി റിപ്പോർട്ട് നല്‍കിയത്. രണ്ട് മാസം മുൻപാണ് ഡിജിപി റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി എസ് ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നല്‍കിയത്.

സ്വർണത്തിന് പകരം വെള്ളി

ശബരിമലയ്ക്ക് പിന്നാലെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ മോഷണം ഏറെ ചർച്ചയാവുകയാണ്. കോടികള്‍ വിലമതിക്കുന്ന അമൂല്യമായ വസ്തുക്കളാണ് കാണാതായിരിക്കുന്നത്. സ്വർണ വിളക്ക് അറ്റകുറ്റ പണികള്‍ക്കായി മാറ്റിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. പകരം ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചു. കൂടാതെ, ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വൈര നമ എന്ന ആഭരണം ആറ് മാസമായി കാണാനില്ലെന്നാണ് റിപ്പോർട്ടില്‍ വിശദീകരിക്കുന്നത്.

പിന്നില്‍ രാജകുടുംബവുമായി അടുപ്പമുള്ളവർ?

ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജ കുടുംബവുമായി അടുപ്പമുള്ളവരും സുരക്ഷാ പരിശോധനകള്‍ ഒഴിവാക്കി മറ്റൊരു പ്രവേശന കവാടമായ ചെമ്പകത്തുമൂടിലൂടെയാണ് ക്ഷേത്രത്തിലേക്ക് കടക്കുന്നതെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദിത്യവര്‍മയുമായി ബന്ധമുള്ള ചില വ്യക്തികള്‍ സുരക്ഷാ ക്രമീകരണം മറികടന്ന് ക്ഷേത്രത്തില്‍ കയറുന്നത്. സ്ഥിരമായി ചെമ്പകത്തുമൂട് പ്രവേശന കവാടത്തിലൂടെ കടക്കുന്നവരുടെ പേരുകളടക്കം റിപ്പോർട്ടില്‍ നല്‍കിയിട്ടുണ്ട്.

English Summary:

Emergency meeting of the administrative committee of Sree Padmanabhaswamy Temple will be held today amid continuing mystery surrounding the theft of valuable items from the temple. The meeting comes after a police report pointed to possible security lapses in the incident. Police are also investigating whether the theft has any connection to the recent robbery reported at the Kowdiar Palace.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam