തിരുവനന്തപുരം: പലതവണ താക്കീത് നല്‍കിയിട്ടും മകനും സുഹൃത്തുക്കളും ചേർന്ന് ലഹരി ഉപയോഗിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തില്‍ പിതാവ് അറസ്റ്റില്‍.
തർക്കത്തിനിടയില്‍ മകന്റെ സുഹൃത്തിനെ 64കാരനായ പിതാവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തില്‍ കടകംപള്ളി സ്വദേശിയായ സതീഷ് കുമാർ ആണ് അറസ്റ്റില്‍ ആയത്. സതീഷ് കുമാറിന്റെ മകന്റെ സുഹൃത്തായ വിജിൻ വിക്ടറിനാണ് കുത്തേറ്റത്.
32 വയസ്സായിരുന്നു. പലതവണ വിലക്കിയിട്ടും മകന് സുഹൃത്തുക്കള്‍ ചേർന്ന് മദ്യവും കഞ്ചാവും എത്തിച്ചു നല്‍കിയതാണ് സതീഷിനെ പ്രകോപിതമാക്കിയത്. ശനിയാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. ഇതിന്റെ പേരില്‍ കരിക്കകം റെയില്‍വേ പാലത്തിന് സമീപം വച്ചാണ് വാക്കു തർക്കം ഉണ്ടായത്. കലഹത്തിന് ഇടയില്‍ സതീഷ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വിക്ടറിനെ കുത്തുകയായിരുന്നു.
സംഭവത്തില്‍ ഗുരുതരമായ പരിക്കേറ്റ വിജിൻ വിക്ടർ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം കുത്തേറ്റ വിജിൻ പേട്ട പോലീസ് സ്റ്റേഷനില്‍ കാപ്പ ഉള്‍പ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയാണെന്നാണ് പോലീസ് അറിയിച്ചത്. കൊലപാതകശ്രമത്തിന് സതീഷ് കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

