കോട്ടയം: വിതുര പീഡനക്കേസില്‍ ഒന്നാംപ്രതിക്ക് 37 വർഷം കഠിനവും പിഴയും. വിതുര സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി തടവില്‍ പാർപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ചു എന്നാണ് കേസ്.കേസില്‍ ഒന്നാംപ്രതി കൊല്ലം ജുബൈറ മൻസിലില്‍ സുരേഷിന് (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ-52) 37 വർഷം കഠിനതടവും പിഴയും വിധിച്ചത്.
വിതുര പീഡനക്കേസ് ആയി രജിസ്റ്റർ ചെയ്ത 24 കേസിലെ ഒന്നാമത്തെ കേസിനാണ് വിതുര അഡിഷണല്‍ സെഷൻസ് കോടതി വെള്ളിയാഴ്ച വിധി പറഞ്ഞത്.നേരത്തേ വിചാരണ പൂർത്തിയായ ഒരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി സുരേഷ് ജയിലില്‍ തടവ് ശിക്ഷയില്‍ കഴിയുകയായിരുന്നു.
ഇതിനു പുറമേ പ്രതി കുറ്റം ചെയ്തു എന്ന് കണ്ടെത്തിയ മറ്റ് രണ്ട് കേസിലെ ശിക്ഷ 13 പ്രഖ്യാപിക്കും. ഈ മൂന്നു കേസുകളിലും പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. നിലവില്‍ അനുവദിച്ചു വരുന്ന ശിക്ഷാ കാലാവധി കേസിലും ശിക്ഷയായി പരിഗണിക്കുന്നതായിരിക്കും.
അന്യായമായി പെണ്‍കുട്ടിയെ തടഞ്ഞു വച്ചതിന് ഒരു വർഷം, 10 ദിവസത്തിനുമേല്‍ തടഞ്ഞു വെച്ചതിനു മൂന്നുവർഷം, വില്പന നടത്തിയതിന് 10 വർഷം, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങിയതിന് 10 വർഷം, വ്യഭിചാരശാല നടത്തിയതിന് മൂന്നുവർഷം, പ്രായപൂർത്തിയായ പെണ്‍കുട്ടിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതിന് 10 വർഷം എന്നിങ്ങനെയാണ് പ്രതിക്ക് ശിക്ഷ നല്‍കിയത്. കൂടാതെ വിവിധ വകുപ്പുകളില്‍ ആയി പ്രതി 14000 രൂപ പിഴയും അടയ്ക്കണം. തുക ഇരയായ പെണ്‍കുട്ടിക്ക് കൈമാറണമെന്നും കോടതി വിധിച്ചു.

