സില്‍വർ ലൈൻ പദ്ധതിക്ക് ബദലായി സംസ്ഥാനത്ത് അതിവേഗ പാത അവതരിപ്പിക്കാൻ ഒരുങ്ങുകയാണോ വി ഡി സതീശൻ സർക്കാർ. ഇന്ന് വൈകീട്ട് മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രിയും ഇ ശ്രീധരനും തിരുവനന്തപുരത്ത് വെച്ച് ഇതുമായി ബന്ധപ്പെട്ട് കൂടികാഴ്ചനടത്തും എന്നാണ് റിപ്പോർട്ടുകള്‍.
കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ ചർച്ചയാകുമെന്നാണ് പ്രതീക്ഷ. യുഡിഎഫ് സർക്കാർ അധികാരത്തിലേറ്റ ശേഷമാണ് സില്‍വർ ലൈൻ പദ്ധതി ഔദ്യോഗികമായി നിർത്തലാക്കിയത്.
അതേസമയം, സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും കാർഷിക മേഖലയ്ക്കും പ്രാധാന്യം നല്‍കികൊണ്ടായിരുന്നു വി.ഡി.സതീശൻ സർക്കാരിൻെറ ആദ്യ നയപ്രഖ്യാപന പ്രസംഗം. വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സൗഹൃദപരമായ രീതിയിലാക്കുമെന്ന് നയപ്രഖ്യാപനം ഉറപ്പ് നല്‍കിയിട്ടുണ്ട്. മെൻസ്ട്രല്‍ ഡിഗിനിറ്റി എന്ന കാഴ്പപ്പാടിലൂന്നിയാകും ഇത്. സ്കൂള്‍ വിദ്യാർഥിനികള്‍ക്ക് മാസത്തില്‍ 3 ദിവസം ആർത്ത അവധി നല്‍കും
പഠനത്തില്‍ പിന്നിലാകാതിരിക്കാൻ വാരാന്ത്യത്തില്‍ ക്യാച്ച് അപ് ക്ളാസുകളും സംഘടിപ്പിക്കും.
സംസ്ഥാനത്തിൻെറ സാമ്പത്തിക സ്ഥിതി സമ്മർദ്ദത്തിലാണെന്നും പൊതുധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്നും നയപ്രഖ്യാപനത്തിലും ആവർത്തിക്കുന്നുണ്ട്. പ്രകടന പത്രികയുടെ ഭാഗമായ ഇന്ദിരാ ഗ്യാരൻറികളെ കുറിച്ചും പരാമർശമുണ്ട്. കൃഷിയായിരിക്കും സർക്കാരിന്റെ പ്രധാന മുൻഗണന. വനിതാ കർഷകരെ പ്രോത്സാഹിപ്പിക്കും മീഡിയാ സിറ്റി, ക്രിയേറ്റീവ് ഇൻഡസ്ട്രീസ് ഹബ്,
ഡിജിറ്റല്‍ ആർട്ട് മ്യൂസിയം, മലബാർ ടെംപിള്‍ പില്‍ഗ്രിം പ്രോജക്‌ട് തുടങ്ങിയ പ്രഖ്യാപനങ്ങളും നയപ്രഖ്യാപനത്തിലുണ്ട്. ഇലക്‌ട്രോണിക്സ് ആൻറ് ഐ ടി വകുപ്പിനെ ഐടി ഫ്യൂച്ചർ ടെക്നോളജീസ്, അൻറ് സ്റ്റാർട്ട് അപ്സ് വകുപ്പ് എന്ന് പുനർ നാമകരണം ചെയ്യുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.
Story Highlights : New move on high-speed rail; E. Sreedharan and Chief Minister V.D. Satheesan to meet today

