ബഹ്‌റൈനിലെ ആമസോണ്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. വൻ നാശനഷ്ടം ഉണ്ടായി എന്നാണ് സൂചന.
അമേരിക്കയുടെ ടെക്ക് കമ്പനികളെ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ഇറാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെക്ക് കമ്പനികളുടെ പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മുന്നറിയിപ്പ്. ആക്രമണത്തില്‍ തകർന്ന കെട്ടിടത്തിലെ തീ അണയ്ക്കാൻ സിവില്‍ ഡിഫൻസ് സംഘം പരിശ്രമിക്കുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.ആമസോണിന്റെ ക്ലൗഡ് പ്രവർത്തനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
സൗദിക്ക് നേരെ ഇന്നും ഇറാന്റെ ഡ്രോണ്‍ ആക്രമണശ്രമം ഉണ്ടായി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ ഫോണില്‍ സംസാരിച്ചു. ഹോർമുസില്‍ കപ്പല്‍ ഗതാഗതം പുനഃ സ്ഥാപിക്കണമെന്ന പ്രമേയത്തിൻമേല്‍ ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ വോട്ടെടുപ്പ് ഇന്ന്.
അതേസമയം, ദുബൈയിലെ ഒറാക്കിള്‍ ഡാറ്റ സെന്റർ ആക്രമിച്ചെന്ന വാർത്ത വ്യാജമെന്ന് അധികൃതർ. IRGC യെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ ദുബൈ മീഡിയ ഓഫീസ് നിഷേധിച്ചു. ഇറാനിലെ അല്‍ബോർസ് പ്രവിശ്യയില്‍ നിർമ്മാണത്തിലിരുന്ന പാലത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ എട്ടുപേർ കൊല്ലപ്പെട്ടു. ഇറാന്റെ ഏറ്റവും വലിയ പാലമാണ് തകർക്കപ്പെട്ടത് എന്ന് ട്രംപ് അവകാശപ്പെട്ടു.
Story Highlights : Iran missile attack on Amazon cloud computing center in Bahrain

