പിഎം ശ്രീയില്‍ വിഡി സതീശൻ - ആർഎസ്‌എസ് ഡീലിന് ചൂട്ടുപിടിക്കാൻ മുസ്ലിം ലീഗും ഇറങ്ങുന്നത് വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളോടുള്ള വലിയ വഞ്ചനയെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം ശിവപ്രസാദ്.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച നുണപ്രചാരണങ്ങളെല്ലാം കോണ്‍ഗ്രസ് എംപി ജെബി മേത്തർക്ക് രാജ്യസഭയില്‍ ലഭിച്ച മറുപടിയോടെ പൊളിഞ്ഞടങ്ങി. ബി.ജെ.പിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താഴുന്ന കോണ്‍ഗ്രസിനെയും ലീഗിനെയും ഓർത്ത് കേരളം ലജ്ജിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
രാജ്യസഭയില്‍ ലഭിച്ച മറുപടിയില്‍ എന്താണ് പിഎം ശ്രീ എന്നും അത് എങ്ങനെയാണ് നടപ്പിലാക്കുന്നതെന്നും വളരെ വ്യക്തമായി പറയുന്നുണ്ട്. പദ്ധതി നടപ്പിലാക്കണമെങ്കില്‍ സംസ്ഥാന സർക്കാരുകള്‍ സ്കൂളുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് കൈമാറണം. എന്നാല്‍ അത്തരം ഒരു ലിസ്റ്റും കേരളം കൈമാറിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് ശേഷം കേരളത്തിന് ലഭിച്ചത് സമഗ്ര ശിക്ഷാ കേരളയുടെ കുടിശ്ശികയായിരുന്ന തുകയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്.
എല്‍ഡിഎഫ് സർക്കാരിനെതിരെ യുഡിഎഫ് നടത്തിയ വ്യാജപ്രചാരണങ്ങള്‍ സ്വന്തം എംപിയുടെ ചോദ്യത്തിലൂടെത്തന്നെ പൊളിയുകയായിരുന്നു. ആ സമയത്തുതന്നെയാണ് പിഎം ശ്രീയുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് നേതാക്കള്‍ പ്രഖ്യാപിക്കുന്നത്. സ്കൂളുകളുടെ ലിസ്റ്റ് കൈമാറാൻ തയ്യാറെടുക്കുന്നതിലൂടെ മതനിരപേക്ഷ കേരളത്തെയാണ് യുഡിഎഫ് ഒറ്റുകൊടുക്കുന്നത്. വിഡി സതീശൻ - ആർഎസ്‌എസ് ഡീലിന് ചൂട്ടുപിടിക്കാൻ മുസ്ലിം ലീഗും ഇറങ്ങുന്നത് വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളോടുള്ള വലിയ വഞ്ചനയാണെന്നും ഇതിന് ഇവർ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും എം. ശിവപ്രസാദ് കൂട്ടിച്ചേർത്തു.
എം ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചത്
വീണിടത്ത് കിടന്നുരുളുന്നവർ അവസരവാദികള്‍ ആണെങ്കില്‍ ബിജെപിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താഴുന്ന കോണ്‍ഗ്രസിനെയും ലീഗിനെയും എന്താണ് കേരളം വിളിക്കേണ്ടത്?
താഴെ പങ്കുവെക്കുന്നത് കോണ്‍ഗ്രസുകാരിയായ രാജ്യസഭാ എംപി ശ്രീമതി ജെബി മേത്തർക്ക് രാജ്യസഭയില്‍ കിട്ടിയ മറുപടിയാണ്. എന്താണ് പി. എം. ശ്രീ എന്നും, എങ്ങനെയാണ് പിഎം ശ്രീ നടപ്പിലാക്കുന്നതെന്നും നല്ല വൃത്തിയായി മറുപടിയില്‍ പറയുന്നുണ്ട്. പി എം ശ്രീ നടപ്പിലാക്കണമെങ്കില്‍ സംസ്ഥാന സർക്കാരുകള്‍ സ്കൂളുകള്‍ തിരഞ്ഞെടുത്തു ലിസ്റ്റ് കേന്ദ്ര ഗവണ്‍മെൻ്റിന് കൈമാറണം. എന്നാല്‍ അങ്ങനെ ഒരു ലിസ്റ്റും ഇതുവരെ കേരളം കൈമാറിയിട്ടില്ല. മാത്രവുമല്ല എം. ഒ. യു. ഒപ്പിട്ടതിനു ശേഷം കേരളത്തിന് ലഭിച്ചത് SSK യുടെ കുടിശ്ശികയായിരുന്ന തുകയുടെ ഒരു ചെറിയ ഭാഗമാണെന്നും മറുപടിയില്‍ വിശദീകരിക്കുന്നു. ഇടതുപക്ഷ ഗവണ്‍മെൻ്റിന് എതിരെ അന്ന് പ്രതിപക്ഷം ആയിരുന്നു യുഡിഎഫ് നടത്തിയ എല്ലാ വ്യാജ പ്രചരണങ്ങളും സ്വന്തം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയുടെ ഭാഗമായി പൊളിഞ്ഞടിയുകയാണ്.
ആകസ്മികമെന്ന് പറയട്ടെ, അതേ ദിവസം തന്നെയാണ് പിഎം ശ്രീയുമായി മുന്നോട്ടു പോകുമെന്ന് യുഡിഎഫിലെ പ്രധാനപ്പെട്ട നേതാക്കന്മാരുടെ പ്രഖ്യാപനം വരുന്നത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ പറഞ്ഞ രാഷ്ട്രീയത്തെ മാത്രമല്ല മതനിരപേക്ഷ കേരളത്തെ കൂടിയാണ് പി എം ശ്രീ ക്കുവേണ്ടി സ്കൂളുകളുടെ ലിസ്റ്റ് കൈമാറാൻ തയ്യാറെടുക്കുന്നത് വഴി യുഡിഎഫ് സർക്കാർ ഒറ്റു കൊടുക്കുന്നത്. വി. ഡി സതീശൻ - ആർഎസ്‌എസ് ഡീലിന് ചൂട്ട് പിടിക്കാൻ മുസ്ലിം ലീഗും ഇറങ്ങുന്നത് അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണ്. ജനങ്ങളോട് ഇതിന് ഇവർക്കു മറുപടി പറയേണ്ടിവരും.
Story Highlights : SFI Against v d satheeshan on pm shri

