സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ നിർണായക തെളിവുകള്‍ ലഭിച്ചെന്ന് ഇ ഡി. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിലാണ് തെളിവുകള്‍ ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ.
ടി യെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്ന് ഇ ഡി വ്യക്തമാക്കി.
ഇടപാടില്‍ വീണക്ക് സമൻസ് അയച്ചേക്കും. നോട്ടീസില്‍ നല്‍കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. കണ്ടെത്തിയ ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രികരിച്ച് തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. വീണയുടെ പൂട്ടിയ അക്കൗണ്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇ ഡി. വീണയ്ക്ക് പുറമെ സിഎംആർഎലില്‍ നിന്ന് പണം കൈപ്പറ്റിയ മറ്റുളളവരിലേക്കും അന്വേഷണം ഉണ്ടാകുമെന്ന് ഇ ഡി വാർത്തകുറിപ്പില്‍ അറിയിച്ചിരുന്നു. വീണയുടെ പൂട്ടിയ അക്കൗണ്ടിലും അന്വേഷണം ഉണ്ടാകും. 2019 ലാണ് അബുദാബി അക്കൗണ്ട് ക്ലോസ് ചെയ്തത്. എന്നാല്‍ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎല്‍ വീണ്ടും ഹൈക്കോടതിയിലേക്ക് ഉടൻ അപ്പീല്‍ നല്‍കും.
അതേസമയം, പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടില്‍ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇ ഡി സംഘത്തെ ആക്രമിച്ച കേസില്‍ നിലവില്‍ 19 പേരാണ് പൊലീസിന്റെ പിടിയില്‍ ആയിട്ടുള്ളത്. മുൻ ആറ്റുകാല്‍ കൗണ്‍സിലർ ഉണ്ണിയടക്കമുള്ള ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ആളുകളെ അടക്കം ഇനിയും പിടികൂടാനുണ്ട്. ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ചതില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നേരിട്ട് പങ്കെടുത്ത 10 പേർക്കെതിരെയും കണ്ടാല്‍ 300 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത് . വധശ്രമം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍, കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Story Highlights : CMRL - Exalogic case; ED says crucial evidence found during investigation

