ഹമാസിനെയും മറ്റ് സായുധ സംഘങ്ങളെയും നിരായുധീകരിക്കാൻ ബോർഡ് ഓഫ് പീസ് കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഘട്ടങ്ങളായാണ് കരാർ നടപ്പാക്കുകയെന്നും നിരായുധീകരണം പൂർത്തിയാകുന്ന മുറയ്ക്ക് ഇസ്രയേലി സൈന്യം ഗസയില്‍ നിന്നും പിന്മാറുമെന്നും ട്രംപ്. തുടർന്ന് അന്താരാഷ്ട്ര സ്റ്റബിലൈസേഷൻ ഫോഴ്‌സ് ഗസയുടെ പുതിയ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കും.
ഗസ്സ ഇസ്രയേലിനെതിരെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് ഇനി താവളമാകില്ലെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്. മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തിനും ഖത്തറിനും തുർക്കിക്കും പോസ്റ്റില്‍ ട്രംപ് നന്ദി പറഞ്ഞിട്ടുണ്ട്. ഹമാസ് ട്രംപിന്റെ പോസ്റ്റിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഗസ്സയിലെ ഭരണസമിതി പിരിച്ചുവിട്ടതായി ഹമാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 20 വർഷത്തെ ഭരണത്തിനു ശേഷമായിരുന്നു ഹമാസിന്റെ പിന്മാറ്റം.
ഗസ്സയിലെ ഭരണസമിതി പിരിച്ചുവിട്ടതായി ഹമാസ്; 20 വർഷത്തെ ഭരണത്തിന് ശേഷം പിന്മാറ്റം
പലസ്തീൻ ഉദ്യോഗസ്ഥനായ അലി ഷാത്തിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ ഇനി ഗസയുടെ ഭരണം ഏറ്റെടുക്കും. ട്രംപ് സ്ഥാപിച്ച ബോർഡ് ഓഫ് പീസ് ആണ് ആറു മാസം മുമ്പ് നാഷണല്‍ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ രൂപീകരിച്ചത്. കഴിഞ്ഞ ഒക്ടോബറിലെ വെടിനിർത്തല്‍ കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു ഭരണം ടെക്നോക്രാറ്റുകളുടെ സമിതിക്ക് കൈമാറണം എന്നത്. ഈജിപ്തിലെ കെയ്റോയില്‍ മറ്റ് പലസ്തീൻ സംഘടനകളുമായി നടത്തിയ ചർച്ചകള്‍ക്കുശേഷമാണ് ഹമാസ് നിർണായക തീരുമാനം എടുത്തത്.
Story Highlights : Donald Trump says Agreement reached on Hamas disarmament

