ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒത്തുതീർപ്പ് നിർദ്ദേശങ്ങളില്‍ താൻ അതൃപ്തനാണ്.
ഇറാൻ ഭരണകൂടത്തിനുള്ളില്‍ കടുത്ത ഭിന്നതയുണ്ടെന്നും തുടർ സൈനിക നടപടിയോ സമാധാന കരാറോ ആണ് മുന്നിലുള്ള വഴികള്‍ എന്നും ട്രംപ്. നാവിക ഉപരോധം നീക്കിയാല്‍ തുടർ ചർച്ചകള്‍ക്ക് തയാറാണെന്ന് ഇറാൻ വ്യക്തമാക്കി.
ഇറാൻ ഭരണകൂടത്തിനുള്ളില്‍ കടുത്ത ഭിന്നതയുണ്ടെന്നും രണ്ടോ മൂന്നോ ഗ്രൂപ്പുകളായി അവർ തിരിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. മാനുഷികമായി നോക്കുമ്പോള്‍ യുദ്ധം താൻ താല്‍പ്പര്യപ്പെടുന്നില്ല. തുടർ സൈനിക നീക്കങ്ങള്‍ക്കുള്ള നിർദ്ദേശങ്ങള്‍ അമേരിക്കൻ സെൻട്രല്‍ കമാൻഡില്‍ നിന്നും ലഭിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. മാധ്യമ പ്രവർത്തകരുമായി വൈറ്റ് ഹൗസില്‍ സംസാരിക്കുകയായിരുന്നു ട്രംപ്
അതിനിടെ, ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി ട്രംപ് ഇന്നലെ യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. യുദ്ധം തുടരാൻ കോണ്‍ഗ്രസിൻ്റെ അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് കത്തില്‍ ഇത്തരമൊരു പരാമർശം. 1973 ലെ യുദ്ധാധികാര പ്രമേയത്തിലെ വ്യവസ്ഥകള്‍ മറികടക്കാനാണ് പുതിയ നീക്കം. 1973 ലെ യുദ്ധാധികാര പ്രമേയ പ്രകാരം യു എസ് കോണ്‍ഗ്രസിൻ്റെ അനുമതിയില്ലാതെ 60 ദിവസം മാത്രമേ പ്രസിഡൻ്റിന് സൈനിക സംഘർഷത്തില്‍ ഏർപ്പെടാനാകൂ.
ഇപ്പോള്‍ വെടിനിർത്തല്‍ തുടരുകയാണെന്നും യുദ്ധമില്ലെന്നും ട്രംപ് വ്യക്തമാക്കി. പ്രകോപനപരമായ പ്രസ്താവനകളും അമേരിക്കയുടെ കടുത്ത നിലപാടുകളുമാണ് നയതന്ത്രത്തിന് തടസ്സമാകുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി ആരോപിച്ചു. ഏതു ഭീഷണിയും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണെന്നും അരഗ്ചി പറഞ്ഞു. അതേസമയം ഇറാൻ യുദ്ധം തെറ്റായ തീരുമാനമായിരുന്നുവെന്ന് അമേരിക്കയിലെ 61 ശതമാനം പേർ വിശ്വസിക്കുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് - എ ബി സി സർവേയില്‍ പറയുന്നു.
Story Highlights : Donald Trump says he will not accept Iran's new proposals

