സിപിഐഎം-ബിജെപി ഡീല്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ വിജയിക്കില്ല.
ബിജെപിയുമായുള്ള ധാരണ സാധാരണ പാർട്ടി പ്രവർത്തകർ അംഗീകരിക്കില്ലെന്നും അദേഹം പറഞ്ഞു. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് കെസി വേണുഗോപാലിന്റെ പ്രതികരണം.
ട്വന്റി 20ക്ക് നല്‍കിയ സീറ്റുകള്‍ ബിജെപി ശക്തമായ സ്വാധീനം ഉണ്ടായിരുന്ന സീറ്റുകളാണ്. ഇതില്‍ ബിജെപി പ്രവർത്തകർക്ക് അമർഷം ഉണ്ടെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നത് കോണ്‍ഗ്രസ് ആണ്. അതുകൊണ്ട് കേരളത്തിലും കോണ്‍ഗ്രസ് വേണ്ടെന്നാണ് ബിജെപി നിലപാട്. സാധാരണ ബിജെപിക്കാർ അതിനൊപ്പം നില്‍ക്കുമോ എന്ന് സംശയമാണ്. സിപിഐഎം അണികളെ പരിഗണിക്കുന്ന കാലം കഴിഞ്ഞു. ബിജെപിയുമായുള്ള ധാരണ സാധാരണ പാർട്ടി പ്രവർത്തകർ അംഗീകരിക്കില്ല. അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ വിജയിക്കില്ല. രണ്ടും രണ്ടും നാലല്ല, പൂജ്യമാകുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം തിളക്കമാർന്ന വിജയത്തോടെ യുഡിഎഫ് അധികാരത്തിലെത്തിയില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവന വൈകാരികമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫിന് നൂറ് സീറ്റിന് മുകളില്‍ നേടാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ട്. ജനം മാറ്റം ആഗ്രഹിക്കുന്നെന്നും അദേഹം പറഞ്ഞു. അധികാരം ഇല്ലെങ്കിലും കോണ്‍ഗ്രസ് നിലനില്‍ക്കും. സിപിഐഎം അങ്ങനെയല്ല. ബംഗാള്‍ ഉദാഹരണമാണ്. കേന്ദ്രത്തിലും കേരളത്തിലും അധികാരം ഇല്ലാതിരുന്നിട്ടും കോണ്‍ഗ്രസിന് ഒന്നും സംഭവിച്ചില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
കണ്ണൂർ പയ്യന്നൂരില്‍ സിപിഐഎം വ്യാജ ആധാർ കാർഡ് നിർമ്മിക്കുന്നെന്ന ആരോപണം വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലെന്നും ആരോപണം ഉത്തരവാദിത്തത്തോടെയെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കും എന്നാണ് വിശ്വാസം. ഇത്തരം ഒരു വിവരം കിട്ടിയാല്‍ മിണ്ടാതെ ഇരിക്കില്ല. മരിച്ചവർ പോലും വോട്ട് ചെയ്ത ചരിത്രം കണ്ണൂരിന് ഉണ്ടെന്ന് അദേഹം പറഞ്ഞു.
എഫ്സിആർഎ ബില്ലിനെയും കെസി വേണുഗോപാല്‍ വിമർശിച്ചു. മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്യുന്നതാണ് എഫ്സിആർഎ ഭേദഗതി ബില്ലെന്ന് അദേഹം പറഞ്ഞു. കേന്ദ്രത്തിന്റെത് വിഭജന, ഭീഷണി രാഷ്ട്രീയം. ബില്ല് ചുളുവില്‍ പാസാക്കാൻ അനുവദിക്കില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
Story Highlights : KC Venugopal says he stands on CPIM-BJP deal allegations

