കടല്‍ക്കൊല കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിക്ക് എതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് ഇന്ത്യയുടെ തീരുമാനം. കടല്‍ക്കൊല കേസിലെ ക്രിമിനല്‍ നടപടികള്‍ ഉപേക്ഷിക്കാനും തീരുമാനമായി. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കേണ്ടെന്നും ഇന്ത്യ. ചരിത്രത്തില്‍ ആദ്യമായാണ് രാജ്യാതിര്‍ത്തിയില്‍ നടന്ന കൊലപാതകത്തിന്റെ വിചാരണ ഉപേക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കടല്‍ക്കൊലക്കേസില്‍ അന്താരാഷ്ട്ര കോടതിയുടെ നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയത്. ഇന്ത്യയില്‍ വിചാരണ സാധ്യമല്ലെന്നും എന്നാല്‍ കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്രസര്‍ക്കാര്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചു.
ഇറ്റലിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Read Also: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; പുതിയ കേസുകളുടെ 62 ശതമാനവും മഹാരാഷ്ട്രയില്‍
ജീവഹാനി, ശാരീരികമായ ഉപദ്രവം, ധാര്‍മികമായ ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് കോടതിയുടെ ഉത്തരവ്. ഇന്ത്യയും ഇറ്റലിയും പരസ്പരം ചര്‍ച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കണം. രണ്ടു രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ ട്രൈബ്യൂണലിന്റെ റൂളിംഗിനായി സമീപിക്കാമെന്നും പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഉത്തരവിട്ടു.
2012ല്‍ ആണ് കേസിനാസ്പദമായ സംഭവം. ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയിലെ നാവികര്‍ നടത്തിയ വെടിവയ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുകയായിരുന്നു. കേസില്‍ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിനെയും മസ്സിമിലാനോ ലത്തോറിനെയും 2012 ഫെബ്രുവരി 19ന് അറസ്റ്റു ചെയ്തു. പിന്നീട് ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ലത്തോറിനെ ഇറ്റലിയിലേക്ക് പോകാന്‍ കോടതി അനുവദിച്ചു. നാലുവര്‍ഷം ഇന്ത്യയില്‍ തടവില്‍ കഴിഞ്ഞ സല്‍വത്തോറെ ജിറോണ്‍ പിന്നീട് മോചിതനായി. സുപ്രിംകോടതി ഇടപെട്ടാണ് ജിറോണിനെ ജയില്‍ മോചിതനാക്കിയത്.
india- italy, sea gun fire

