'കള്ളൻ വിജയൻ' ലേഖന വിവാദത്തില്‍ നടപടിയുമായി ദേശാഭിമാനി. വാരാന്തപ്പതിപ്പ് എഡിറ്റർ കെ.ആർ.അജയൻ രാജിവെയ്ക്കുയോ അവധിയില്‍ പോവുകയോ ചെയ്യാൻ ചീഫ് എഡിറ്റർ നിർദേശം നല്‍കി.
വിവാദത്തിന് പിന്നാലെ അജയനെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. എന്നാല്‍ തനിക്ക് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ ആർ അജയൻ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ പ്രതികരിക്കാൻ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ തയ്യാറായില്ല.
വി എസ് അച്യുതാനന്ദന്റെ അനുസ്‌മരണ ലേഖനങ്ങളുള്ള വാരാന്തപ്പതിപ്പിന്റെ അവസാന പേജില്‍ 'കള്ളൻ വിജയൻ ' എന്ന പേരോടെ നാടക പ്രവർത്തകനേകുറിച്ചുള്ള ലേഖനം വന്നതും,പിന്നാലെ അതൊഴിവാക്കി വാരാന്തപ്പതിപ്പ് പുറത്തിറക്കിയതുമായിരുന്നു വിവാദങ്ങളുടെ തുടക്കം. പിന്നാലെവാരാന്തപ്പതിപ്പിൻെറ ചുമതലയുളള ന്യൂസ് എഡിറ്റർ കെ.ആർ.അജയനോട് ദേശാഭിമാനി വിശദീകരണം തേടിയിരുന്നു.'കള്ളൻ വിജയൻ' എന്ന ലേഖനത്തില്‍ പാർട്ടി വിരുദ്ധതയില്ലെന്നും,അനുയോജ്യമായ തലക്കെട്ട് എന്നുമായിരുന്നു കെ,ആർ അജയന്റെ വിശദീകരണം.ഇത് പാടെ തള്ളിയാണ് വാരാന്തപ്പതിപ്പ് ചുമതലയില്‍ നിന്നും കെ.ആർ അജയനെ മാറ്റിയത്. ടി ചന്ദ്ര മോഹനാണ് പകരം ചുമതല നല്‍കിയിരുന്നത്.
തിരുവനന്തപുരം മുത്തിപ്പാറ സ്വദേശിയും നാടക പ്രവർത്തകനുമായ വിജയൻ്റെ ജീവിതമാണ് ലേഖനം. കള്ളൻ വിജയൻ ധന്യ നാടക ഗ്രാമം മുത്തിപ്പാറ പി ഒ എന്ന പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ദേശാഭിമാനി വാരാന്ത്യ പതിപ്പില്‍ ലേഖനം പ്രസിദ്ധീകരിക്കാത്തത് നേരത്തെ വിവാദമായിരുന്നു. 19ലെ ദേശാഭിമാനി വാരാന്തപ്പതിപ്പാണ് അവസാന നിമിഷം വിതരണം ചെയ്യാതെ തടഞ്ഞുവെച്ചത്. ഒന്നാം പേജില്‍ വി.എസ്. അനുസ്മരണവും, പിൻപേജില്‍ വലിയ അക്ഷരത്തില്‍ 'കള്ളൻ വിജയൻ' എന്ന തലക്കെട്ടും വരുന്നത് രാഷ്ട്രീയ എതിരാളികളും ട്രോളന്മാരും ദുർവ്യാഖ്യാനം ചെയ്യാൻ ഇടയാക്കുമെന്ന എഡിറ്റോറിയല്‍ ബോർഡിന്റെ ആശങ്കയായിരുന്നു നടപടിക്ക് പിന്നില്‍. 20 ന് പതിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും പത്രത്തില്‍ നിന്ന് ലേഖനം പൂർണമായി ഒഴിവാക്കപ്പെട്ടു.
Story Highlights : Kallan Vijayan ; K.R. Ajayan directed to resign or take leave; Deshabhimani initiates action

