കേരളം കഴിവും സാധ്യതകളുമുള്ള സംസ്ഥാനമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അത് പ്രയോജനപ്പെടുത്താൻ കഴിയുന്ന സർക്കാരാണ് ഇനി വേണ്ടത്.
തൊഴിലുകളുടെയും അവസരങ്ങളുടെയും ഭാവിക്കായി നാളെ വോട്ട് ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എക്സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്സ് വിധിയെഴുതും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തില്‍. ആകെ 30495 പോളിങ് ബൂത്തുകള്‍. ഇതില്‍ 2040 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥർക്കാണ് തിരഞ്ഞെടുപ്പ് ചുമതല.
ഭരണ തുടർച്ചയോ ഭരണ മാറ്റമോ? വിധിയെഴുതാൻ കേരളം പോളിങ് ബൂത്തില്‍
കേരളത്തിന്റെ അതിർത്തി ചെക് പോസ്റ്റുകളില്‍ ഉള്‍പ്പടെ കർശന പരിശോധന തുടരുകയാണ്. നാല് വടക്കൻ ജില്ലകളില്‍ പടക്ക കടകള്‍ അടച്ചിടണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ ഉത്തരവിറക്കി. വെള്ളായാഴ്ച വരെ കടകള്‍ തുറക്കരുതെന്നാണ് നിർദേശം. വിഷു വ്യാപാരത്തെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതികരണം. നിശബ്ദ പ്രചാരണദിവസമായ ഇന്ന് വോട്ടേഴ്സിനെ നേരില്‍ കണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികളും പ്രവർത്തകരും.
Story Highlights : Kerala should vote for the future says Rahul Gandhi

