സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തില്‍ കിഫ്ബിക്ക് രൂക്ഷ വിമർശനം. കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലമായെന്നും, പദ്ധതികള്‍ക്ക് രാഷ്ട്രീയ മുൻഗണന നല്‍കിയെന്നും വിമർശനമുണ്ട്.
കിഫ്ബി വായ്പകള്‍ നിയന്ത്രിക്കണമെന്നും ധവളപത്രത്തില്‍ ശിപാർശയുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയുടെ പദ്ധതി നടത്തിപ്പിലും, ധനവിനിയോഗത്തിലും ഗുരുതര വിമർശനമാണ് ധവളപത്രത്തില്‍ ഉള്ളത്. കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത ഏകദേശം 21,000 കോടിയാണ്. ഇനി ധനസഹായം നല്‍കേണ്ട പദ്ധതികള്‍ക്ക് 35,000 കോടിയിലധികം വേണം. കിഫ്ബിയുടെ കടം യഥാർഥത്തില്‍ സംസ്ഥാനത്തിന്റെ കടമായാണ് സിഎജി വിലയിരുത്തുന്നത്. കൂടാതെ പെട്രോളിയം സെസ്, മോട്ടർ വാഹന നികുതി തുടങ്ങി സർക്കാരിന്റെ വരുമാന സ്രോതസുകള്‍ വഴിയാണ് കിഫ്ബിക്ക് ഫണ്ട് കണ്ടെത്തുന്നത്. ഇതെല്ലാം ധനകാര്യ അച്ചടക്കത്തെ ബാധിക്കും. കിഫ്ബി രൂപീകരിച്ച് ഒരു സമാന്തര സാമ്പത്തിക അധികാരകേന്ദ്രം നിലവില്‍ വരാൻ ഇടയാക്കിയെന്ന് ധവളപത്രത്തില്‍ പറയുന്നു.
എന്നാല്‍, കിഫ്ബി കൊണ്ട് നാടിന് ഗുണമുണ്ടായെന്ന് എന്ന് ധവളപത്രത്തില്‍ ഉണ്ടെന്ന് മുൻ ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക് പറഞ്ഞു. കേന്ദ്രത്തെ വെള്ള പൂശിയ ധവളപത്രമെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ നികുതി വരുമാനം വേണ്ടത്ര വർധിച്ചില്ല. ഇത് കണക്കുകള്‍ വെച്ചാണ് സമർഥിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തില്‍ കേന്ദ്ര വിഹിതം 25% ആയി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് 50 ശതമാനം കേന്ദ്ര വിഹിതമുണ്ട്. കേന്ദ്രത്തിനെതിരെ സമരത്തിന് തയ്യാറാണോ? കിഫ്ബി കൊണ്ട് നാടിന് ഗുണം ഉണ്ടായി എന്ന് ധവളപത്രത്തില്‍ ഉണ്ട്. ഗുണമില്ലെന്നാണ് പറഞ്ഞാണ് നടന്നിരുന്നത്. കേന്ദ്രവാദങ്ങളെ യുഡിഎഫ് തുടക്കം മുതല്‍ പിന്തുണച്ചു. കിഫ്ബിയെ തകർക്കാൻ കേന്ദ്രത്തിനൊപ്പം നിന്നവരാണ്. കേന്ദ്രത്തിനെതിരെ നിലപാട് എടുക്കാൻ യുഡിഎഫ് സർക്കാർ തയ്യാറുണ്ടോ - അദ്ദേഹം ചോദിച്ചു.
കിഫ്ബി ഉപേക്ഷിക്കില്ലെങ്കിലും സമ്പൂർണമായ പൊളിച്ചെഴുത്തുണ്ടാകും. പദ്ധതികളുടെ ഗുണനിലവാരം വർധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.മസാല ബോണ്ടിലും കിഫ്ബി അക്കൗണ്ടുകളിലും കണ്‍സള്‍ട്ടൻസികള്‍ക്കു പണം നല്‍കിയതിലും കടമെടുത്ത പണം ബാങ്കുകളില്‍ നിക്ഷേപിച്ചതിലും ഫോറൻസിക് ഓഡിറ്റ് നടത്തും. കിഫ്ബിയുടെ മുൻഗണനകളിലും സംശയുണ്ടെന്ന് ധവളപത്രത്തില്‍ പറയുന്നു. ആകെ അംഗീകരിച്ച് പദ്ധതികളില്‍ 20 ശതമാനവും നല്‍കിയ തുകയില്‍ 19 ശതമാനവും കണ്ണൂർ ജില്ലയിലാണ്. കിഫ്ബി ഇതുവരെയുള്ള എല്ലാ രേഖകളും ബാധ്യതകളെക്കുറിച്ചുള്ള വിവരങ്ങളും സർക്കാരിനു സമർപ്പിക്കണമെന്നും ധവളപത്രത്തില്‍ നിർദേശിച്ചിട്ടുണ്ട്.
Story Highlights : KIIFB receive severe criticism in the white paper

