ലെബനനിലെ നൂറിലധികം കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി. 1165 ലധികം പേർക്ക് പരുക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടർന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. അനുമതിയില്ലാതെ ഹോർമുസ് കടക്കുന്ന കപ്പലുകളെ ലക്ഷ്യം വെയ്ക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണം നിർത്തിയില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരുമെന്ന് ഐആർജിസി പറഞ്ഞു.
ബെയ്റൂത്ത് , തെക്കൻ ലെബനൻ, ബെക്ക താഴ്‌വര തുടങ്ങി നൂറിലധികം കേന്ദ്രങ്ങളിലാണ് പത്ത് മിനിട്ടിനുള്ളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത് . ജനതിരക്കുള്ള തെരുവുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം .ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഏറ്റവും വലിയ ആക്രമണമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്സ് പ്രതികരിച്ചത്.
ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഹോർമുസില്‍ പിടിമുറുക്കി ഇറാൻ. ഹോർമുസ് വഴിയുള്ള ക്രൂഡ് ഓയില്‍ ടാങ്കറുകളുടെ ഗതാഗതം തടഞ്ഞു. അതേസമയം ഇറാനില്‍ യൂറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തലാക്കാൻ അമേരിക്ക സമ്മർദം ചെലുത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്നും ഭീഷണി.
Story Highlights : Israeli strikes on Lebanon killed 254

