കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെയും മറ്റന്നാളും ശബരിമല ദർശനം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഭക്തർക്ക് നിർദേശം നല്‍കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
പമ്പയില്‍ പ്രളയമുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. പമ്പയിലെ കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യത എന്നിവ കണക്കിലെടുത്താണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഭക്തരുടെ സുരക്ഷകൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡിൻറെ തീരുമാനം.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ നാല് പേർക്ക് ജീവൻ നഷ്ടമായി. കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടില്‍ വീണ് പതിനൊന്നുകാരൻ മരിച്ചു. കനത്തമഴയെത്തുടർന്ന് കോട്ടയം ജില്ലയില്‍ 10 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.
Story Highlights : Heavy rain at Pamba; Devaswom Board advises devotees to avoid travel for the Sabarimala 'Niraputhari'

