കണ്ണൂർ പയ്യന്നൂരില്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്റെ അച്ഛൻ സൂരജ്.
കുറ്റക്കാരായ ഡോക്ടർമാർ ശിക്ഷിക്കപ്പെടണം. സംസ്ഥാനതല വിദഗ്ധ സമിതി വൈകാതെ ചേരണം, മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുമെന്നും നീതി കിട്ടും വരെ പോരാടുമെന്നും അച്ഛന്‍ സൂരജ് പ്രതികരിച്ചു.
പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനാണ് മരണപ്പെട്ട ദേവാൻഷ് ശൗര്യ. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാന്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ നിസാര പരുക്ക് മാത്രമുള്ള കുഞ്ഞിന് ഡോക്ടർ അനസ്‌ത്യേഷ്യ നല്‍കുകയായിരുന്നു. നിസാര പരുക്കു മാത്രം ഉണ്ടായിരുന്ന കുഞ്ഞിന് അനസ്തീഷ്യ നല്‍കേണ്ട സാഹചര്യം ഇല്ലായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ഒരു സെന്റി മീറ്ററില്‍ താഴെ മാത്രമായിരുന്നു മുറിവ്. അനസ്തീഷ്യ നല്‍കി 10 മിനിറ്റിനുള്ളില്‍ കുഞ്ഞിന്റെ മസ്തിഷ്ക്കത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയായിരുന്നു.
കുഞ്ഞിനെ ചികിത്സിച്ച പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രീഷൻ ആശ നിർമല്‍, പ്ലാസ്റ്റിക് സർജൻ ആരതി അന്തർജനം അനസ്തീഷ്യ നല്‍കിയ ഡോക്ടർ അഞ്ജലി പൊതുവാള്‍ എന്നിവരെയാണ് കേസില്‍ പ്രതിചേർത്തിട്ടുള്ളത്.
Story Highlights : Death of a one-and-a-half-year-old in Payyannur: Family demands expedited investigation

