തൃശ്ശൂർ വാടാനപ്പിള്ളിയില്‍ ബിജെപി പ്രവർത്തകരുടെ കിറ്റ് വിതരണത്തില്‍ പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനെ അറസ്റ്റ് ചെയ്ത നീക്കി പൊലീസ്.
യുഡിഎഫും എല്‍ഡിഎഫും നടത്തിയ പ്രതിഷേധത്തില്‍ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ടി എൻ പ്രതാപന്റെ അറസ്റ്റ് തടയാൻ കോണ്‍ഗ്രസ് പ്രവർത്തകർ ശ്രമിച്ചു. റോഡില്‍ കുത്തിയിരുന്നാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. എന്നാല്‍ കൂടുതല്‍ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുന്നതിനാല്‍ പൊലീസ് അറസ്റ്റ് തുടരുകയായിരുന്നു.
'തെറ്റ് ചെയ്തത് ചൂണ്ടിക്കാണിക്കുകയാണ് താൻ ചെയ്തത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ് കിറ്റ് കൊടുത്തത്. കിറ്റ് കൊടുത്ത കടയുടമയെ ജനങ്ങളും മാധ്യമങ്ങളും കണ്ടതാണ്. കിറ്റ് കൊടുക്കാനായി വന്ന ബിജെപി നേതാവ് ദേവനെയും യുവമോർച്ചക്കാരെയും അറസ്റ്റ് ചെയ്യാതെ തെറ്റ് ചൂണ്ടിക്കാണിച്ച തന്നെയും യുഡിഎഫ് പ്രവർത്തകരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആർ എസ് എസിന്റെയും ബിജെപിയുടെയും ഇത്തരം പ്രവർത്തികളില്‍ വീണു പോകുന്നവർ അല്ല കോണ്‍ഗ്രസ്. താൻ അടക്കമുള്ള ആളുകളും ജനങ്ങളും ഇതിനെയൊക്കെ പ്രതിരോധിക്കുമെന്നും' ടി എൻ പ്രതാപൻ പ്രതികരിച്ചു.
വാടാനപ്പള്ളിയിലെ ചാംപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ആരോപണം. പ്രവര്‍ത്തകര്‍ ഇരുവിഭാഗങ്ങളായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിച്ചു.
നടന്‍ ദേവന്‍ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. കട ഉടമയെ കാണാന്‍ എത്തിയതെന്നാണ് ബിജെപി നേതാക്കളുടെ വാദം. ബിജെപി പ്രവര്‍ത്തകര്‍ എത്തിയ വാഹനങ്ങള്‍ പൊലിസ് പരിശോധിച്ചു. പ്രശ്നങ്ങള്‍ക്കിടയില്‍ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നും ദേവന്‍ പുറത്തേക്ക് വന്നു. ബഗീഷ് പൂരാടനൊപ്പമാണ് ദേവന്‍ ഗോഡൗണിനെ മുകളിലെ മുറിയില്‍ നിന്ന് പുറത്തേക്ക് വന്നത്. അദ്ദേഹം പുറത്തിറങ്ങി മുദ്രാവാക്യം വിളിച്ചു.
കിറ്റ് വിതരണം ചെയ്തുവെന്ന പരാതില്‍ ചാമ്പ്യന്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാമ്പ്യന്‍ ട്രേഡേഴ്സ് ഉടമ പ്രവീണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത ബിജെപി പ്രവര്‍ത്തകനും കസ്റ്റഡിയിലാണ്. വാടാനപ്പള്ളി സ്വദേശി സുധീഷാണ് കസ്റ്റഡിയിലുള്ളത്. പ്രദേശത്ത് കേന്ദ്രസേന അടക്കം സംഘർഷാവസ്ഥ പരിഹരിക്കാനായി എത്തിയിരുന്നു.
Story Highlights : BJP kit controversy; Police arrested TN Prathapan

