വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തില്‍ പരാതി നല്‍കി സിപിഐഎം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കുമാണ് പരാതി നല്‍കിയത്.
ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഐഎം നേതാവ് ഓമല്ലൂർ ശങ്കരനാണ് പരാതി നല്‍കിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ അസഭ്യമായ കമന്റുകള്‍ പ്രചരിപ്പിക്കുകയാണ്. മന്ത്രി വീണാ ജോർജ് തന്റെ വികസന നേട്ടങ്ങള്‍ ഉയർത്തിക്കാട്ടി വോട്ട് അഭ്യർത്ഥിക്കുമ്പോള്‍, അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്. വയനാട് ഫണ്ട്, യൂത്ത് കോണ്‍ഗ്രസ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് ഇത്തരത്തില്‍ തരംതാണ സൈബർ ആക്രമണങ്ങളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തില്‍ വീണാ ജോർജിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ഓമലൂർ ശങ്കരൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ജില്ലാ ഇലക്ടറല്‍ ഓഫീസർക്കും പരാതി നല്‍കി. ഒരു വനിതാ മന്ത്രി എന്ന നിലയില്‍ ഇത്രമാത്രം അധഃപ്പതിച്ച രീതിയിലുള്ള പ്രചാരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത് പ്രതിപക്ഷ നേതാവിന്റെയോ അബിൻ വർക്കിയുടെയോ നിർദ്ദേശപ്രകാരമാണോ എന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights : cpim complaint against veena george cyber attack

