പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ED റെയ്‌ഡില്‍ LDFൻ്റെ സംസ്ഥാന വ്യാപക പ്രതിഷേധം. പാളയത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള മാർച്ചില്‍ എംവി ഗോവിന്ദൻ ബിനോയ് വിശ്വം എ എ റഹീം അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.
പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി എംവി ഗോവിന്ദൻ രംഗത്തെത്തി. മോദിയെ പറയാൻ ഒരു പേടിയും ഇല്ല. മോദി ഇതില്‍ ഒന്നാം പ്രതി. ഈ കേസിന് ഒരു ഗൗരവവുമില്ല. ചോദ്യം ചെയ്യണമെങ്കില്‍ വിളിപ്പിച്ചാല്‍ പോരെ.
കോടതിയിലെ കേസുകള്‍ എല്ലാം തള്ളിപ്പോയതാണ്. ഒരു കേസും നിലവില്‍ ഇല്ല. അവധി ദിവസങ്ങള്‍ നോക്കി റെയ്ഡ് നടത്തി. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതണ്ട. ഓലപ്പാമ്പ് കാട്ടി മോദി പിണറായിയെ ഭയപ്പെടുത്തേണ്ട. അതിന് വഴങ്ങാൻ ഇടതുപക്ഷത്തിന് മനസില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞത് രാഹുല്‍ ഗാന്ധിയാണ്.
വി.ഡി.സതീശൻ മോദിയെ കണ്ടയുടൻ ED പുറപ്പെട്ടു. തോറ്റാല്‍ എല്ലാം തോറ്റെന്ന് കരുതുന്നവർ അല്ല ഇടതുപക്ഷം. ഒരുപാട് തോല്‍വികള്‍ കണ്ടതാണ്. തോല്‍വി അവസാനമെന്ന് കരുതരുത്. അതിശക്തമായി തിരിച്ചുവരും. പിണറായി ഏറ്റവും ശക്തമായ കുന്തമുന. അത് തകർക്കാമെന്ന് ആരും കരുതണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Story Highlights : m v govindan on pinarayi ed raid issue

