മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ രണ്ടു വീടുകള്‍ ഉള്‍പ്പെടെ പത്ത് ഇടങ്ങളില്‍ നടത്തിയ ഇഡി റെയ്‌ഡില്‍ പ്രതിഷേധിച്ചുകൊണ്ട് സിപിഐഎം സംഘടിപ്പിച്ച മാർച്ചില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാർച്ചിനെതിരെ എറണാകുളം സെൻട്രല്‍ പോലീസാണ് കേസ് എടുത്തത്.സി.പി.എം ജില്ലാ സെക്രട്ടറി എസ്.
സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുണ്‍ കുമാർ, മുൻ എംഎല്‍എ കെ.എൻ ഉണ്ണികൃഷ്ണൻ എന്നിവരടക്കം കണ്ടാല്‍ തിരിച്ചറിയുന്ന ഇരുപതോളം സിപിഎമ്മുകാർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ബുധനാഴ്ച രാവിലെ 11മണിക്കായിരുന്നു പ്രതിഷേധ പരിപാടി നടന്നത്.സിപിഎം എറണാകുളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച് പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴി മേനക ജംഗ്ഷനിലേക്കായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.പ്രവർത്തകർ നിയമവിരുദ്ധമായി സംഘം ചേരുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്നും,വലിയ രീതിയിലുള്ള ഗതാഗത തടസ്സം സൃഷ്ടിച്ചുവെന്നും പോലീസിന്റെ എഫ്‌ഐആരില്‍ പറയുന്നു.ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 173 പ്രകാരം രജിസ്റ്റർ ചെയ്ത കേസില്‍, ബിഎൻഎസ് 189(2), 191(2), 190, 285 വകുപ്പുകളും 2011-ലെ കേരള പബ്ലിക് വേയ്‌സ് ആക്‌ട് സെക്ഷൻ 6 ഉം ചുമത്തി.എറണാകുളം സെൻട്രല്‍ പോലീസ് സബ് ഇൻസ്പെക്ടർ രാംലാല്‍ എ.ആർ ആണ് പരാതി നല്‍കിയിരിക്കുന്നത്.ഗ്രേഡ് എസ്.ഐ രാജേഷ് കെ. ചെല്ലപ്പന്റെ നേർതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

