മലപ്പുറം പാണക്കാട് എടയ്‌പ്പാലത്തിന് സമീപം കരുവാകുണ്ടില്‍ വീണ്ടും ശക്തമായ മണ്ണിടിച്ചില്‍. സംസ്ഥാന പാതയിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്.
മന്ത്രി പി.കെ. കുഞ്ഞാലിക്കൂട്ടിയുടെ വീടിന് സമീപമുള്ള പ്രദേശത്താണ് സംഭവം.രാവിലെ ഇവിടെ മുൻപുണ്ടായ മണ്ണിടിച്ചില്‍ റിപ്പോർട്ട് ചെയ്യാനായി മാധ്യമപ്രവർത്തകർ അടക്കം നൂറോളം പേർ നിലയുറപ്പിച്ച സമയത്താണ് വീണ്ടും മണ്ണ് താഴേക്ക് പതിച്ചത്. മണ്ണ് ഇടിയുന്നത് കണ്ട് ആളുകള്‍ പെട്ടെന്ന് ഓടിമാറിയതിനാല്‍ വൻ അപകടം ഒഴിവായി. എന്നാല്‍, രക്ഷപ്പെടാനായി ഓടുന്നതിനിടയില്‍ വീണ് ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. 10 അടി ഉയരത്തില്‍ നിന്നാണ് മണ്ണ് ഇടിഞ്ഞുവീണത്.മണ്‍കൂനയ്ക്കടിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.ഇതിനായി മണ്ണുമാന്തി യന്ത്രങ്ങള്‍ അടക്കമുള്ള സംവിധാനങ്ങള്‍ സ്ഥലത്തെത്തിച്ചു.കടലുണ്ടി പുഴയുടെ സമീപത്തുള്ള കുന്നാണ് ഇടിഞ്ഞുവീണത്. അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത് നിന്നും അടുത്തിടെ മണ്ണെടുത്തിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

