കോണ്‍ഗ്രസ് നേതാവും 2021 മുതല്‍ മൂവാറ്റുപുഴയില്‍ നിന്നുള്ള നിയമസഭാംഗവുമായ മാത്യു കുഴല്‍നാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടു.പാലക്കാട് നഗരത്തിലാണ് മാത്യു കുഴല്‍നാടൻ അനുകൂല ഫ്ലെക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടത്.'പുതുയുഗ കോണ്‍ഗ്രസ്' എന്ന പേരിലാണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.ഫ്ലെക്സില്‍ മാറ്റത്തിനായി മാത്യു കുഴല്‍നാടൻ കെപിസിസി പ്രസിഡന്റാകട്ടെയെന്നും.മാറ്റം വരും മാത്യു കുഴല്‍നാടൻ വരും!
എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.കോണ്‍ഗ്രസ് പുനഃസംഘടന ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെയുള്ള ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത് വലിയ ചർച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യുഡിഎഫ് മന്ത്രിസഭയില്‍ റവന്യൂ വകുപ്പ് മന്ത്രിയായി അധികാരമേറ്റതോടെയാണ് കെപിസിസി അധ്യക്ഷ പദവിയിലേക്ക് മറ്റൊരാളെ നിയമിക്കണമെന്ന ആവശ്യം ഉയർന്നത്.ഇപ്പോഴത്തെ വർക്കിങ് പ്രസിഡൻ്റ് പിസി വിഷ്‌ണുനാഥും മന്ത്രിയായതിനാല്‍ നേതൃപദവികളില്‍ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിൻ്റെ ശക്തനായ വക്താവ് കൂടിയായ മാത്യു കുഴല്‍നാടനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്നഗരത്തില്‍
സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സില്‍ കോണ്‍ഗ്രസിനെ നവീകരിക്കാൻ പുതിയ കാലത്തിനനുസരിച്ചുള്ള നേതൃത്വം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു.പാർട്ടിയെ നയിക്കാൻ മാത്യു കുഴല്‍നാടനെപ്പോലെയുള്ള യുവനേതാക്കള്‍ മുന്നോട്ട് വരണമെന്നാണ് ഫ്ലെക്സിലെ പ്രധാന ആവശ്യം.സഭയ്ക്കകത്തും പുറത്തും എല്‍ഡിഎഫിനെ സമ്മർദ്ദത്തിലാക്കിയ മാത്യു കുഴല്‍നാടന് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ പിന്തുണയുണ്ട്.അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാലക്കാട് നഗരത്തില്‍ ഇത്തരമൊരു ഫ്ലെക്സ് ഉയർന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍.ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിന്നും ഇതുവരെ ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

