കേരളം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച കെ-റെയില്‍ സില്‍വർ ലൈൻ പദ്ധതിയില്‍ നിന്ന് പിന്മാറിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു.
സില്‍വർ ലൈൻ പദ്ധതി ഉപേക്ഷിച്ചതിനൊപ്പം ഹൈസ്പീഡ് റെയില്‍ പദ്ധതിയും നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ, പാലക്കാട് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയും നിലവില്‍ പരിഗണനയിലില്ലെന്ന് സഭയില്‍ സ്ഥിരീകരിച്ചു.
സില്‍വർ ലൈൻ മുന്നോട്ട് കൊണ്ടുപോകാനാകില്ലതിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെയുള്ള നിർദ്ദിഷ്ട സില്‍വർ ലൈൻ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതായി രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ റെയില്‍വേ മന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് മുതിർന്ന റെയില്‍വേ വിദഗ്ധൻ ഡോ. ഇ. ശ്രീധരൻ സമർപ്പിച്ച ഹൈസ്പീഡ് റെയില്‍വേ കോറിഡോർ സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് വിലയിരുത്താൻ സംസ്ഥാന സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.എന്നാല്‍, സാങ്കേതികവും സാമ്പത്തികവുമായ വശങ്ങള്‍ പരിശോധിച്ച വിദഗ്ധ സമിതി, നിലവിലെ രൂപത്തില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് നിഗമനത്തിലെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സില്‍വർ ലൈനില്‍ നിന്നും അതിവേഗ റെയില്‍ പദ്ധതികളില്‍ നിന്നും സംസ്ഥാന സർക്കാർ പിന്മാറിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സില്‍വർ ലൈൻ പദ്ധതി റദ്ദാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ വടക്ക്-തെക്ക് റെയില്‍ ഗതാഗതം കൂടുതല്‍ ശക്തമാക്കാൻ പുതിയ പദ്ധതിയനുവദിച്ചതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. 873 കിലോമീറ്റർ ദൈർഘ്യം വരുന്ന വിവിധ റെയില്‍വേ ലൈനുകളുടെ വികസനവും സർവേ നടപടികളും വേഗത്തിലാക്കും.മൂന്നാം പാത, നാലാം പാത സർവേകള്‍ വേഗത്തിലാക്കും.കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനും യാത്രക്കാരുടെ യാത്രാസമയം കുറയ്ക്കുന്നതിനും മുൻഗണന നല്‍കും.
വർഷങ്ങളായി തരിശുകിടക്കുന്ന പാലക്കാട് കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതിയും ഇനി പരിഗണനയിലില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി. ഇതിനായി മുൻപ് ഏറ്റെടുത്ത ഭൂമി മറ്റ് റെയില്‍വേ വികസന പ്രവർത്തനങ്ങള്‍ക്കോ പദ്ധതികള്‍ക്കോ ആയി വിനിയോഗിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

