വടകര: കുഞ്ഞിപ്പള്ളി പ്രദേശത്ത് ദേശീയപാതയുടെ ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങള്‍ വ്യാപകമാണെന്ന പരാതിയുമായി നാട്ടുകാർ .
കെട്ടിടനിർമാണ ചട്ടങ്ങള്‍ പാലിക്കാതെയും യാത്രക്കാർക്ക് അപകടസാധ്യത സൃഷ്ടിക്കുന്ന തരത്തിലുമാണ് ചില നിർമ്മാണങ്ങള്‍ നടക്കുന്നതെന്നാണ് ആരോപണം.
പാർക്കിംഗ് സൗകര്യത്തിന്റെ പേരില്‍ ദേശീയപാതയുടെ ഭൂമിയില്‍ ടൈല്‍ വിരിക്കുകയും മറ്റ് നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നും ആരോപണം.
ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട അധികാരികള്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിർമ്മാണ പ്രവർത്തനങ്ങള്‍ തുടരുകയാണെന്നും ആക്ഷേപം. വിഷയത്തില്‍ സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും.
കെട്ടിട നമ്പറോ ആവശ്യമായ അനുമതികളോ ഇല്ലാത്ത കെട്ടിടത്തില്‍ ഭക്ഷ്യ ഉല്‍പ്പന്ന നിർമാണ യൂണിറ്റുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതായും നാട്ടുകാർ പറയുന്നു.
കെട്ടിടത്തില്‍ അപകടമോ തീപിടിത്തമോ ഉണ്ടായാല്‍ അഗ്നിരക്ഷാസേനയ്ക്ക് പോലും അകത്തേക്ക് പ്രവേശിക്കാൻ പ്രയാസമുള്ള രീതിയിലാണ് നിർമ്മാണമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇത് ഭീഷണിയാകാമെന്നും ചൂണ്ടിക്കാട്ടുന്നു.
ഐഷാ കോംപ്ലക്സിന് സമീപമുള്ള പുളിമരത്തില്‍ ദേശാടന പക്ഷികളുടെ സാന്നിധ്യമുള്ള സാഹചര്യത്തില്‍, അതിന് താഴെ ആവശ്യമായ സുരക്ഷാ-ശുചിത്വ മുൻകരുതലുകള്‍ ഇല്ലാതെ ഷവർമ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കുന്നതും വില്‍പ്പന നടത്തുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
സംഭവത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തര പരിശോധന നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ചോമ്പാല മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
#Latest News#Kunjippally#National Highway Land#Illegal Construction

