വടകര: (vatakara.truevisionnews.com) വടകരയിലും പരിസര പ്രദേശങ്ങളിലും മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം.
ബുധനാഴ്ച പകല്‍ പതിനൊന്നോടെയുണ്ടായ ശക്തമായ കാറ്റില്‍ വള്ള്യാട് ഞാലിയില്‍ മുക്കില്‍ മൂന്ന് വീടുകള്‍ മരം വീണ് തകർന്നു. മരങ്ങള്‍ കടപുഴകി വീണ് പ്രദേശത്തെ നിരവധി ഇലക്‌ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്.
ഞാലിയില്‍ മുക്കില്‍ ആലാറ്റില്‍ മീത്തല്‍ ബാബു, രാജൻ എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്ക് സമീപത്തെ തേക്ക് മരങ്ങള്‍ വീണാണ് നാശനഷ്ടമുണ്ടായത്. പത്മാവതി അമ്മയുടെ വീടിനോട് ചേർന്ന ഷെഡിന് മുകളിലേക്ക് തെങ്ങ് വീണ് വീടിനും കേടുപാടുകള്‍ സംഭവിച്ചു. ശക്തമായ കാറ്റില്‍ കടമേരി പുതിയോട്ടുമീത്തല്‍ അശോകന്റെ വീടിന് മുകളിലേക്ക് ഈട്ടിമരം കടപുഴകി വീണു.
വള്ളിയാട് ആലാറ്റില്‍ ഭാഗത്തുണ്ടായ ചുഴലിക്കാറ്റില്‍ കുഞ്ഞിപ്പുരയില്‍ കുഞ്ഞിരാമൻ, വാഴേരി ബാബു ഒറ്റപ്പുരയ്ക്കല്‍, കണാരൻ ആലാറ്റില്‍ എന്നിവരുടെ വീടുകളിലും പറമ്പുകളിലും വലിയ നാശനഷ്ടമുണ്ടായി. നിരവധി മരങ്ങള്‍ വീണതിനൊപ്പം വാഴ ഉള്‍പ്പെടെയുള്ള കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്.
നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ റവന്യു ഉദ്യോഗസ്ഥരും തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. രാമകൃഷ്ണൻ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സന്ദർശിച്ചു. സാന്ത്വനം വള്ളിയാട്, ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് വള്ളിയാട് എന്നിവരുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവർത്തകർ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തി. വീടുകള്‍ക്കും കൃഷിക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കി ദുരിതബാധിതർക്ക് പരമാവധി നഷ്ടപരിഹാരം നല്‍കണമെന്ന് കർഷകസംഘം കോട്ടപ്പള്ളി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
#Latest news#Vadakara#Cyclone#Heavy rain

