അരൂർ : അരൂർ ഒന്നാം വാർഡില്‍ രാഹുല്‍ നിവാസില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന കെ കെ രമേശന്റെ മരണത്തില്‍ അസ്വാഭാവികതകളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി.
കുഴഞ്ഞുവീഴുമ്പോള്‍ അടുക്കളയിലുണ്ടായിരുന്ന ചിരവയില്‍ തലയിടിച്ചതിനെ തുടർന്നുണ്ടായ പരിക്കാണ് മരണകാരണമെന്ന് അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും തെളിഞ്ഞു.
വിദേശത്തുള്ള മകള്‍ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ അയല്‍വാസി വീടിന്റെ അടുക്കളയില്‍ രമേശനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തലയ്ക്ക് പിന്നില്‍ മുറിവും രക്തവും കണ്ടത് സംശയങ്ങള്‍ക്കിടയാക്കിയെങ്കിലും രമേശൻ ധരിച്ചിരുന്ന സ്വർണ്ണമാല ഉള്‍പ്പെടെയുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. തുടർന്ന് ഫോറൻസിക് വിദഗ്ധരും അരൂർ പോലീസും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ചിരവയില്‍ നിന്ന് രമേശന്റെ തലമുടി ഫോറൻസിക് സംഘം കണ്ടെത്തിയിരുന്നു.
വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോർട്ടത്തില്‍ തലയ്‌ക്കേറ്റ മുറിവ് ആക്രമണത്തെ തുടർന്നുള്ളതല്ലെന്നും വീഴ്ചയിലുണ്ടായ അപകടമാണെന്നും പോലീസ് സർജൻ സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും കുമ്പളം ശാന്തിഭൂമിയില്‍ സംസ്കരിക്കുകയും ചെയ്തു.
