ചെന്നൈ: തമിഴ്‌നാട്ടില്‍ എംഎല്‍എമാർക്കായി മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച സൗജന്യ കാർ പദ്ധതി നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ.
പാർട്ടിയുടെ 59 എംഎല്‍എമാരും സർക്കാരിന്റെ ഈ ആനുകൂല്യം സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) ഡിഎംകെയും തമ്മില്‍ ഇതോടെ രാഷ്ട്രീയ പോര് രൂക്ഷമായി.
മുൻ സർക്കാരിന്റെ കാലത്തെ സാമ്പത്തിക ബാധ്യത നിലനില്‍ക്കുന്നു എന്ന് ആവർത്തിക്കുന്ന വിജയ് സർക്കാർ, ഇത്തരത്തില്‍ അനാവശ്യ ചെലവുകള്‍ നടത്തുന്നത് വൈരുദ്ധ്യമാണെന്ന് ഉദയനിധി സ്റ്റാലിൻ വിമർശിച്ചു.എല്ലാ ജനപ്രതിനിധികള്‍ക്കും സൗജന്യ കാർ നല്‍കുന്നതിന് പകരം, എംഎല്‍എമാരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ച് അർഹരായവർക്ക് മാത്രം കാർ നല്‍കണമെന്നാണ് ഡിഎംകെയുടെ നിലപാട്.
സംസ്ഥാനത്തെ 234 എംഎല്‍എമാരെയും ഒരുപോലെ കാണാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് മന്ത്രി ആധവ് അർജുന വ്യക്തമാക്കി.വിസികെ, കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ തുടങ്ങിയ ചെറുപാർട്ടികളിലെ പല എംഎല്‍എമാരുടെയും സാമ്പത്തിക സ്ഥിതി മോശമാണെന്നും, മണ്ഡലങ്ങളിലെ പ്രവർത്തനങ്ങള്‍ക്ക് കാർ ആഡംബരമല്ല മറിച്ച് അത്യന്താപേക്ഷിതമായ ആവശ്യമാണെന്നും സർക്കാർ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി
