തിരുവനന്തപുരം : തുടർച്ചയായ രണ്ട് ടേമുകളിലായി പിണറായി വിജയൻ സർക്കാരിന്റെ കീഴില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങള്‍.
സ്മാർട്ട് ക്ലാസ് റൂമുകള്‍, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 714 വൊക്കേഷണല്‍ ഹയർ സെക്കണ്ടറി ലാബുകള്‍,
2000 ഹൈസ്‌കൂളുകളിലായി 7000 റോബോട്ടിക് ലാബുകള്‍ എന്നിവ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തില്‍ യാഥാർത്ഥ്യമായി. പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കും മുൻപേ കുട്ടികളുടെ കൈകളില്‍ എത്തിച്ചതും കിഫ്ബി വഴി കോടിക്കണക്കിന് രൂപയുടെ കെട്ടിട സമുച്ചയങ്ങള്‍ നിർമ്മിച്ചതും സർക്കാരിന്റെ വലിയ നേട്ടമായി എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
പ്രീ പ്രൈമറി തലം മുതല്‍ ഹൈടെക് സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടെലിവിഷൻ, ടാബ്ലെറ്റ് പിസി തുടങ്ങിയവ വിതരണം ചെയ്തു. നിലവില്‍ 588 സ്കൂളുകളുടെ നിർമ്മാണം പൂർത്തിയാവുകയും നാനൂറിലധികം സ്കൂളുകളുടെ പണി പുരോഗമിക്കുകയും ചെയ്യുന്നു. വിദ്യാകിരണം, ഹൈടെക് പദ്ധതികള്‍ വഴി 64000ത്തിലധികം ലാപ്ടോപ്പുകളാണ് രണ്ടു വർഷത്തിനുള്ളില്‍ വിതരണം ചെയ്തത്.
