രാജസ്ഥാൻ റോയല്‍സിന്റെ 15 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശി ഐപിഎല്ലില്‍ പുതിയ ചരിത്രം കുറിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ എലിമിനേറ്റർ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാറ്റ് വീശിയതോടെ, ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന അപൂർവ്വ നേട്ടം വൈഭവ് സ്വന്തമാക്കി.
2012-ല്‍ ക്രിസ് ഗെയ്ല്‍ സ്ഥാപിച്ച 59 സിക്സറുകള്‍ എന്ന റെക്കോഡ് മറികടന്ന്, ഈ സീസണില്‍ ഇതുവരെ 65 സിക്സറുകളാണ് ഈ കൗമാരതാരം അടിച്ചുകൂട്ടിയത്.
തട്ടുപൊളിപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ വൈഭവിന് സാധിച്ചു. മുൻനിര താരങ്ങളായ എം.എസ്. ധോണി, വിരാട് കോഹ്‌ലി എന്നിവർക്ക് സമാനമായ ആരാധക സ്വീകാര്യതയാണ് വൈഭവിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം, താരത്തിന്റെ ’03’ എന്ന ജേഴ്സിക്ക് വിപണിയില്‍ വമ്പൻ ഡിമാൻഡാണ്. രാജസ്ഥാൻ റോയല്‍സ് ചരിത്രത്തില്‍ തന്നെ മറ്റൊരു താരത്തിന്റെ ജേഴ്സിക്കും ലഭിക്കാത്തത്ര വലിയ ഡിമാൻഡാണ് വൈഭവിന്റെ ജേഴ്സിക്ക് അനുഭവപ്പെടുന്നതെന്ന് ടീം വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
സഹതാരങ്ങളുമായി ചേർച്ചയില്ല! ഹാർദിക്കിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കാൻ മുംബൈ ഇന്ത്യൻസ്
ഈ സീസണില്‍ തകർപ്പൻ ഫോമിലുള്ള വൈഭവ്, 15 മത്സരങ്ങളില്‍ നിന്ന് 680 റണ്‍സ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ്പും അണിഞ്ഞുനില്‍ക്കുകയാണ്. 242.85 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റും 45.33 എന്ന മികച്ച ശരാശരിയും താരത്തിന്റെ പ്രത്യേകതയാണ്. തന്റെ മൊത്തം റണ്‍സിന്റെ 88.9 ശതമാനവും ഫോറുകളിലൂടെയും സിക്സറുകളിലൂടെയും മാത്രം നേടിയ വൈഭവ്, നിലവില്‍ ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി മാറിക്കഴിഞ്ഞു.

