ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വാർഷിക ഉച്ചകോടിയില്‍ സാമ്പത്തിക സുരക്ഷ, തന്ത്രപരമായ സാങ്കേതികവിദ്യകള്‍, വിതരണ ശൃംഖലയുടെ സുരക്ഷ എന്നിവയ്ക്ക് മുൻഗണന നല്‍കും. തകായിച്ചിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള നാഴികക്കല്ലായ ഒരു സംയുക്ത പ്രഖ്യാപനം ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അർദ്ധചാലകങ്ങള്‍, നിർണ്ണായക ധാതുക്കള്‍, ശുദ്ധമായ ഊർജ്ജം, ഫാർമസ്യൂട്ടിക്കല്‍സ്, കൃത്രിമ ബുദ്ധി തുടങ്ങിയ മേഖലകളില്‍ സഹകരണം വർദ്ധിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിക്കും.
ഇന്ത്യയുടെ ഹരിത ഊർജ്ജ പരിവർത്തനത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി വൻകിട ഗ്രീൻ അമോണിയ ഉല്‍പാദന പദ്ധതിക്ക് ജാപ്പനീസ് സഹായം പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ബാറ്ററി സാങ്കേതികവിദ്യ, ബയോഗ്യാസ്, ഓയില്‍ ആൻഡ് ഗ്യാസ് മേഖലകളില്‍ പുതിയ കരാറുകള്‍ ഒപ്പിടും. 120-ഓളം ബിസിനസ്-ടു-ബിസിനസ് ധാരണാപത്രങ്ങള്‍ സന്ദർശന വേളയില്‍ കൈമാറും.
പ്രതിരോധ ഉപകരണ-സാങ്കേതിക സഹകരണവും സമുദ്ര സുരക്ഷയും ചർച്ചകളില്‍ പ്രധാന വിഷയങ്ങളാകും. ജപ്പാന്റെ ‘സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്’ ദർശനവും ഇന്ത്യയുടെ ‘സാഗർ’ സംരംഭവും തമ്മിലുള്ള ഏകോപനവും ഉച്ചകോടിയില്‍ വിലയിരുത്തും. അടുത്ത തലമുറ മൊബിലിറ്റി പങ്കാളിത്തം ആരംഭിക്കുന്നതും സന്ദർശനത്തിന്റെ ഭാഗമാണ്. 2027-ല്‍ വരാനിരിക്കുന്ന ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങള്‍ക്കുള്ള രൂപരേഖയും നേതാക്കള്‍ തയ്യാറാക്കും.

