നിയമസഭയില്‍ ധനബില്‍ തിടുക്കപ്പെട്ട് പാസാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്.
നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സഭാ നടപടികളില്‍ സർക്കാർ മാറ്റം വരുത്തിയെന്നും, മദ്യക്കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനായി മുഖ്യമന്ത്രി അനാവശ്യമായ വാശിയും തിടുക്കവും കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന താത്പര്യത്തിന് അനുകൂലമായ കാര്യങ്ങളെ പിന്തുണയ്ക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ നയമെങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സമീപനം നിരാശാജനകമായിരുന്നു. കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന സർക്കാരിന്റെ യഥാർത്ഥ മുഖമാണ് സഭയില്‍ കണ്ടതെന്ന് അദ്ദേഹം തുറന്നടിച്ചു. മദ്യവ്യാപനം വർദ്ധിപ്പിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ ഏത് മാർഗ്ഗത്തിലൂടെയും നടപ്പിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
ബില്‍ ചർച്ച ചെയ്യുമെന്ന് നല്‍കിയ ഉറപ്പ് പാലിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറായില്ലെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ബില്‍ പാസാക്കി കഴിഞ്ഞ ശേഷം ചർച്ചയ്ക്ക് ഇനി എന്ത് പ്രസക്തിയാണുള്ളത്? ധനബില്‍ സബ്ജക്‌ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയ നടപടിയെ ന്യായീകരിക്കാൻ സർക്കാർ നിരത്തുന്ന വാദങ്ങള്‍ വിതണ്ഡവാദങ്ങളാണ്. മുൻ സർക്കാരിന്റെ കാലത്ത് ധനബില്‍ സബ്ജക്‌ട് കമ്മിറ്റിക്ക് വിട്ടിരുന്നില്ലെന്ന സർക്കാർ വാദം തള്ളിയ പിണറായി, അന്നത്തെ ബില്ലില്‍ അധിക നികുതി നിർദ്ദേശങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഓർമ്മിപ്പിച്ചു.
ബെവ്‌കോ ബക്കാർഡി വില്‍ക്കുമോ എന്ന കാര്യത്തില്‍ സർക്കാർ ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ബെവ്‌കോ മാത്രമാണ് വില്പനക്കാർ എങ്കില്‍ പിന്നെന്തിനാണ് ഇത്ര വലിയ ധൃതി? മദ്യക്കമ്പനികള്‍ക്ക് അനുകൂലമായ കോടതി വിധി സമ്പാദിക്കാൻ സർക്കാർ അവസരം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ഭരണകാലത്ത് സ്പിരിറ്റ് അധിഷ്ഠിത മദ്യത്തിന് നികുതിയിളവ് നല്‍കിയിട്ടില്ലെന്നും, ഹോർട്ടി വൈൻ ഉല്‍പാദിപ്പിക്കാനാണ് അന്ന് തീരുമാനിച്ചതെന്നും പിണറായി വിജയൻ വിശദീകരിച്ചു.

