വിമാനത്തിനുള്ളില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കി യുവതി. ജമൈക്കയിലെ കിംഗ്സ്റ്റണില്‍ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന കരീബിയൻ എയർലൈൻസ് വിമാനത്തിനുള്ളില്‍ ആണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
ന്യൂയോർക്കിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നതിന് തൊട്ടുമുൻപാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
വിമാനം ഇറങ്ങുന്നതിന് തൊട്ടുമുൻപാണ് യുവതിയ്ക്ക് പ്രസവ വേദന വന്നത്. പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ വിവരമറിയിക്കുകയും വൈദ്യസഹായം ആവശ്യപ്പെടുകയും ചെയ്തു. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ഗേറ്റില്‍ സജ്ജമായിരുന്ന മെഡിക്കല്‍ സംഘം അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പരിചരണം നല്‍കി. ഇരുവരും സുരക്ഷിതരാണെന്ന് വിമാനക്കമ്ബനി അറിയിച്ചു.
വിമാനത്തില്‍ കുഞ്ഞ് ജനിച്ച വിവരം സ്ഥിരീകരിച്ചപ്പോള്‍, എയർ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥൻ തമാശരൂപേണ കുഞ്ഞിന് ഒരു പേരും നിർദ്ദേശിച്ചു. വിമാനം ലാൻഡ് ചെയ്യുന്നത് കെന്നഡി എയർപോർട്ടിലായതിനാല്‍ കുഞ്ഞിന് ‘കെന്നഡി’ എന്ന് പേരിടണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഉദ്യോഗസ്ഥന്റെ ഈ ഇടപെടല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
'എന്നാലും പാവത്തിന് ഈ ഗതി വന്നല്ലോ'; 'എലി കരണ്ടത്' പോലുള്ള അക്ഷയ് കുമാറിന്റെ ലുക്ക് വൈറല്‍
ഈ ജനനം കുഞ്ഞിന്റെ പൗരത്വത്തെച്ചൊല്ലിയുള്ള നിയമപരമായ ചർച്ചകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വഴിവെച്ചു. അമേരിക്കൻ നിയമമനുസരിച്ച്, യുഎസ് വ്യോമാതിർത്തിക്കുള്ളിലാണ് കുഞ്ഞ് ജനിച്ചതെങ്കില്‍ കുഞ്ഞിന് സ്വാഭാവികമായും അമേരിക്കൻ പൗരത്വം ലഭിക്കാൻ അർഹതയുണ്ട്. എന്നാല്‍ വിമാനം അമേരിക്കൻ വ്യോമാതിർത്തിയില്‍ പ്രവേശിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുൻപാണ് പ്രസവം നടന്നതെങ്കില്‍ പൗരത്വ നിയമങ്ങളില്‍ മാറ്റം വരാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

