ബുണ്ടിബുഗ്യോ എബോള പടരുന്ന സാഹചര്യത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് (ഡിആർസി) അടിയന്തര മെഡിക്കല്‍ സാമഗ്രികള്‍ അയച്ച് ഇന്ത്യ.
ഡിആർസിയിലും അയല്‍ രാജ്യമായ ഉഗാണ്ടയിലും എബോള പൊട്ടിപ്പുറപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യുടെ സഹായം.
ഡയഗ്നോസ്റ്റിക് കിറ്റുകള്‍, ചികിത്സാ മരുന്നുകള്‍, രോഗ നിയന്ത്രണ സാമഗ്രികള്‍ എന്നിവ ലഭിച്ചതായി ആഫ്രിക്ക സി.ഡി.സി സ്ഥിരീകരിച്ചു. ഈ സാമഗ്രികള്‍ ഉടൻ തന്നെ രോഗബാധിത പ്രദേശങ്ങളില്‍ എത്തിക്കുമെന്നും ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും ആഫ്രിക്കയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഇന്ത്യയുടെ തുടർച്ചയായ പിന്തുണയ്ക്ക് ആഫ്രിക്ക സി.ഡി.സി നന്ദി രേഖപ്പെടുത്തി.
എബോള വ്യാപനം: കോംഗോയുമായുള്ള അതിർത്തി അടച്ച് ഉഗാണ്ട
കൊവിഡ് മഹാമരി പടരുന്ന സമയത്തും ഇന്ത്യ ആഫ്രിക്കയ്ക്ക് മരുന്നും വാക്സിനും നല്‍കിയിരുന്നു. അതേസമയം ഇതുവരെ 1,000-ലധികം സംശയാസ്പദ കേസുകളും 220 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉഗാണ്ടയില്‍ 7 കേസുകള്‍ സ്ഥിരീകരിച്ചു. രോഗവ്യാപനം ഇതിലും കൂടുതലാകാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

