ഇറാനില്‍ വീണ്ടും ആക്രമണം നടത്തി യുഎസ്. തന്ത്രപ്രധാനമായ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ടാണ് യുഎസ് സൈന്യം പുതിയ ആക്രമണങ്ങള്‍ നടത്തിയത്.
ഹോർമുസ് കടലിടുക്കിന് സമീപത്തെ നാല് ഇറാനിയൻ വണ്‍-വേ ആക്രമണ ഡ്രോണുകളും തങ്ങളുടെ സൈന്യം വെടിവച്ചിട്ടതായി യുഎസ് സെൻട്രല്‍ കമാൻഡ് (സെന്റ്കോം) അറിയിച്ചു.
അഞ്ചാമത്തെ ഡ്രോണ്‍ വിക്ഷേപിക്കാൻ പോകുന്നതിനിടെയാണ് ബന്ദർ അബ്ബാസിലെ സൈറ്റ് ആക്രമിച്ചതെന്ന് സെന്റ്കോം പറഞ്ഞു. നഗരത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഫോടന ശബ്ദം കേട്ടതായി ഇറാനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ദുർബലമായ വെടിനിർത്തലിനും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മൂന്ന് മാസത്തിലേറെയായ നീണ്ട ചർച്ചകള്‍ക്കും ഇടയിലാണ് ഈ ആക്രമണങ്ങള്‍.
എബോള വ്യാപനം: കോംഗോയുമായുള്ള അതിർത്തി അടച്ച് ഉഗാണ്ട
ഹോർമുസ് കടലിടുക്കിലെ ഗതാഗതം സ്തംഭിക്കുകയും ആഗോള ഊർജ്ജ വില കുതിച്ചുയരുകയും അതുവഴി ലോകരാജ്യങ്ങള്‍ തന്നെ പ്രതിസന്ധി നേടിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് അമേരിക്ക ആയുധം താഴെവയ്ക്കാതെ വീണ്ടും പോരടിക്കുന്നത്. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇറാനെ ലക്ഷ്യംവെച്ച് യുഎസ് ആക്രമണം നടത്തുന്നത്.
ഈ ആഴ്ച ആദ്യം, തെക്കൻ ഇറാനില്‍ ആക്രമണം ഉണ്ടായി. അതില്‍ ഇറാനിയൻ മിസൈല്‍ കേന്ദ്രങ്ങളെയും കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാൻ ശ്രമിക്കുന്ന ബോട്ടുകളെയുമാണ് അവർ ലക്ഷ്യമിട്ടത്. സംഘർഷത്തിന്റെ ഫലമായി ആയിരക്കണക്കിന് വാണിജ്യ ടാങ്കർ കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകളില്‍ നിന്ന് പണം പിരിക്കാൻ ചുമതലപ്പെടുത്തിയ ഇറാനിയൻ സ്ഥാപനമായ “പേർഷ്യൻ ഗള്‍ഫ് കടലിടുക്ക് അതോറിറ്റി”ക്കെതിരെയും യുഎസ് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം ഈ ആക്രമണങ്ങളെല്ലാം വെടിനിർത്തലിന്റെ ഗുരുതരമായ ലംഘനമാണെന്ന് ഇറാൻ അപലപിച്ചു.

