തുടർച്ചയായി രണ്ടാം കിരീടം ചൂടാനായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ നേരിടുമ്പോള്‍ ആരാധകരെ അസ്വസ്ഥരാക്കുന്ന ചോദ്യമാണ് മഴ.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രണ്ടാം കപ്പിനായി ഇരു ടീമുകളും പോരാടുമ്പോള്‍ ഇരുവരും ഒരുപോലെ ഭയക്കുന്നതും മഴ ഭീഷണിയെയാണ്.
നിലവിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് അഹമ്മദാബാദില്‍ മഴ പെയ്യാനുള്ള സാധ്യത തുലോം കുറവാണ്. ഗുജറാത്ത് ടീമിന്റെ അഹമ്മദാബാദിലേക്കുള്ള യാത്ര കനത്ത കാറ്റും മഴയും കാരണം വൈകിയിരുന്നത് നേരത്തെ ആശങ്ക ജനിപ്പിച്ചിരുന്നു. ഫൈനലില്‍ മഴ കളിച്ചാല്‍ ആരായിരിക്കും കിരീടം ചൂടുക, ക്രിക്കറ്റ് നിയമം നോക്കാം.
പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്നും വിഭിന്നമായി കളി മുടങ്ങിയാല്‍ ഫൈനല്‍ നടത്താൻ ഒരു റിസർവ് ദിനം കൂടി ബിസിസിഐ മാറ്റി വെച്ചിട്ടുണ്ട്. ഞായറാഴ്ചയിലെ ഫൈനല്‍ മത്സരം മഴമൂലമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളാലോ നിർത്തി വെച്ചാല്‍ റിസർവ് ദിനമായ ജൂണ്‍ 1 തിങ്കളാഴ്ച മത്സരം വീണ്ടും നടത്തും.
മത്സരം എവിടെ വെച്ചാണോ അവസാനിച്ചത് അതേ ഓവറില്‍, അതേ സ്കോറില്‍ നിന്നും അതേ പന്തില്‍ നിന്നുമായിരിക്കും റിസർവ് ദിനത്തില്‍ മത്സരം പുനരാരംഭിക്കുക. ഇനി സൂപ്പർ ഓവർ പോലും നടത്താനാകാത്ത രീതിയില്‍ റിസർവ് ദിനത്തിലും കളി നടത്താൻ സാധ്യമായില്ലെങ്കില്‍ ടേബിള്‍ ടോപ്പറായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരൂ കപ്പ് സ്വന്തമാക്കുകയും ചെയ്യും.

