ഉപയോക്താക്കളില്‍ നിന്ന് സർചാർജ് ഈടാക്കാൻ കെഎസ്‌ഇബി. ഈ മാസം യൂണിറ്റിന് 2 പൈസ സർചാർജ് ഈടാക്കും. പ്രതിമാസ, ദ്വൈമാസ ബില്ലുകാർക്ക് ഒരേ സർചാർജ് ആയിരിക്കും ഈടാക്കുന്നത്.
ഏപ്രില്‍ മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതില്‍ 5.48 കോടി അധിക ചെലവ് ഉണ്ടായതായി കെഎസ്‌ഇബി. കഴിഞ്ഞ മാസം യൂണിറ്റിന് 1 പൈസയായിരുന്നു സർചാർജ്.
കഴിഞ്ഞ തവണ ബില്ലില്‍ ഒരു പൈസ സർചാർജ് ഈടാക്കിയിരുന്നു. മാർച്ച് മാസത്തെ അധികബാധ്യതയായ 1.19 കോടി ഈടാക്കാൻ ആണ് സർചാർജ് നിരക്ക് ഉയർത്തിയത്. മാർച്ച് മുതല്‍ വൈദ്യുതി ഉപഭോഗം 6000 വാട്ടിന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍, ജനുവരില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം പകരുന്ന തീരുമാനവുമായി കെഎസ്‌ഇബി രംഗത്ത് വന്നിരുന്നു.
ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കിയിരുന്നു. ഇന്ധന സർചാർജ് ഇനത്തില്‍ അധിക തുക ഈടാക്കുന്നതിന് പകരം, മാർച്ചിലെ ബില്ലില്‍ ഇളവ് നല്‍കിക്കൊണ്ടാണ് ഈ തുക ലഭ്യമാക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവില്‍ സർചാർജ് തുകയില്‍ ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി.

