Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മദ്റസ അധ്യാപകനെ ആക്രമിച്ച സംഭവം; കാഞ്ഞങ്ങാട്ട് രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

മദ്റസ അധ്യാപകനെ ആക്രമിച്ച സംഭവം; കാഞ്ഞങ്ങാട്ട് രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കാഞ്ഞങ്ങാട്: (KasargodVartha) അജാനൂർ കടപ്പുറം പാലായിയില്‍ മദ്റസ അധ്യാപകനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ ഹോസ്‌ദുർഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു.

ബാദുഷ, അസീസ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മയക്കുമരുന്ന് വിതരണ സംഘത്തെ ചോദ്യം ചെയ്തതിലെ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ആയുധം കൊണ്ട് മുറിവേല്‍പ്പിച്ചതായി പരാതി

പള്ളിയിലേക്ക് പോവുകയായിരുന്ന അധ്യാപകനെ തടഞ്ഞു നിർത്തി ആക്രമിച്ച്‌ ചവിട്ടി വീഴ്ത്തിയ ശേഷം ബ്ലേഡ് പോലുള്ള ആയുധം ഉപയോഗിച്ച്‌ താടിക്ക് മുറിവേല്‍പ്പിച്ചുവെന്നാണ് കേസ്. മാണിക്കോത്ത് മിഫ്താഹുല്‍ ഉലൂം, കൊളവയല്‍ ദാറുല്‍ ഉലൂം എന്നീ മദ്റസകളിലെ അധ്യാപകനായ അജാനൂർ പാലായിലെ ഇൻസാഫ് യമാനി (29) ക്ക് നേരെയാണ് കഴിഞ്ഞദിവസം രാത്രി ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇൻസാഫ് യമാനിയെ മൻസൂർ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി.

മയക്കുമരുന്ന് സംഘത്തെ ചോദ്യം ചെയ്തു

മുട്ടുന്തല പള്ളിയിലെ ഒരു ചടങ്ങുമായി ബന്ധപ്പെട്ട് രാത്രി 12 മണിയോടെ പള്ളിയിലേക്ക് നടന്നു പോകുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. പാലായിലെ ഒരു വീട്ടില്‍ രണ്ടുപേർ വാതിലില്‍ ഉറക്കെ തട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നത് ഇൻസാഫ് യമാനിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വീട്ടില്‍ നിന്ന് ഒരു യുവാവിനെ ഭീഷണിപ്പെടുത്തി കൂടെ കൊണ്ടുപോകാനുള്ള ശ്രമവും അക്രമികള്‍ നടത്തുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട് കാര്യം തിരക്കാനായി അങ്ങോട്ട് പോയി ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ ഇൻസാഫിന് നേരെ തിരിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.

മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ തന്നെ മർദിക്കുകയായിരുന്നുവെന്ന് ഇൻസാഫ് പറയുന്നു. ഏറെ നേരം പ്രതിരോധിച്ചു നിന്നെങ്കിലും മർദനം സഹിക്കാൻ കഴിയാതെ വന്നതോടെ ഇവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തങ്ങള്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെങ്കിലും ആർക്കും പിടിക്കാൻ കഴിഞ്ഞില്ലെന്ന് വീരവാദം മുഴക്കിയാണ് അക്രമികള്‍ ഇൻസാഫിന് നേരെ തിരിഞ്ഞതെന്ന് ആരോപണമുണ്ട്. പിന്നീട് വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ ഇരുളില്‍ മറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.

പൊലീസിൻ്റെ ട്രോമാകെയർ വളണ്ടിയർ

പ്രദേശത്തെ കാരുണ്യ പ്രവർത്തനങ്ങളില്‍ സജീവമായി ഇടപെട്ട് വരുന്ന വ്യക്തിയാണ് ആക്രമണത്തിന് ഇരയായ ഇൻസാഫ് യമാനി. ഇദ്ദേഹം പൊലീസിൻ്റെ ട്രോമാകെയർ വളണ്ടിയർ കൂടിയാണ്. സംഭവത്തില്‍ ഹോസ്‌ദുർഗ് പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും പങ്കുവെക്കുക. കൂടുതല്‍ അപ്ഡേറ്റുകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനല്‍ ഫോളോ ചെയ്യുക. വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.

Article Summary: Hosdurg police registered an attempt to murder case against two individuals for allegedly attacking a Madrasa teacher with a blade-like weapon in Kanhangad after he questioned a suspected drug gang.

#KanhangadNews #HosdurgPolice #CrimeNews #MadrasaTeacherAttacked #KeralaPolice #MalayalamNews #AparnaNews

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha