വികസിത രാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്
ന്യൂഡല്‍ഹി: മിന്നല്‍പ്രളയത്തിനു കാരണം ആഗോളതാപനമാണെന്ന നേപ്പാളിന്റെ വാദത്തെ അനുകൂലിച്ച് ഇന്ത്യ.
വൻതോതില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന വികസിത രാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇവ പുറന്തള്ളുന്നത് കുറയ്‌ക്കാനുള്ള നടപടികള്‍ക്ക് അത്തരം രാജ്യങ്ങള്‍ മുൻകയ്യെടുക്കണം. ദുരിതം നേരിടുന്ന രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കണം. കാലാവസ്ഥാ മാറ്റം പ്രധാന വെല്ലുവിളിയാണെന്നത് ഇന്ത്യയുടെ എക്കാലത്തെയും നിലപാടാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ പറഞ്ഞു. ആഗോളതാപനത്തിന്റെ വിലയാണ് തങ്ങളുടെ രാജ്യം നല്‍കി കൊണ്ടിരിക്കുന്നതെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിർ ഖനാല്‍ പ്രതികരിച്ചിരുന്നു. വൻകിട സമ്പന്ന രാജ്യങ്ങളാണ് കുറ്റക്കാർ. ഐക്യരാഷ്ട്രസഭ അടക്കം ആഗോള വേദികളില്‍ വിഷയം ഉന്നയിക്കുമെന്നും വൻകിട രാജ്യങ്ങളോട് നഷ്‌ടപരിഹാരം ആവശ്യപ്പെടുമെന്നും ശിശിർ സൂചിപ്പിച്ചിരുന്നു.
കണ്ടെത്താനുള്ളത്
275 ഇന്ത്യക്കാരെ
നേപ്പാള്‍ മിന്നല്‍പ്രളയത്തിന് ഇരയായ 275 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ചൈനയുടെ ഭാഗത്ത് കുടുങ്ങി കിടന്ന 1907 ഇന്ത്യക്കാർ സുരക്ഷിതരായി നേപ്പാളിലെത്തി. ടിബറ്റൻ മേഖലയില്‍ ആരും കുടുങ്ങി കിടക്കുന്നില്ല. 95 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ നേപ്പാളിന് കൈമാറി. തുരങ്ക രക്ഷാപ്രവർത്തനത്തില്‍ വൈദഗ്ദ്ധ്യമുള്ള 30 സംഘങ്ങളെയും 19 ഫൊറൻസിക് വിദഗ്ദ്ധരെയും 5 അംഗ മെഡിക്കല്‍ സംഘത്തെയും അയച്ചു.

