ആലുവ: പ്രഖ്യാപിച്ച കാലാവധി കഴിഞ്ഞിട്ടും പൈലിംഗ് പോലും പൂർത്തിയാക്കാതെ ആലുവ മാർക്കറ്റ് സമുച്ചയ നിർമ്മാണം ഇഴയുന്നതിനെതിരെ ഭരണപക്ഷത്ത് മുറുമുറുപ്പ്.
പ്രതിപക്ഷം പ്രത്യക്ഷ സമരത്തിനും ഒരുങ്ങുന്നു.
ഭരണപക്ഷത്തുള്ളവർ പരസ്യമായി രംഗത്ത് വരുന്നില്ലെങ്കിലും നിർമ്മാണം നിലച്ചതിന്റെ പേരില്‍ അമർഷം പുകയുകയാണ്. കേന്ദ്ര സർക്കാർ അനുവദിച്ച 30 കോടിയും സംസ്ഥാന സർക്കാർ അനുവദിച്ച 20 കോടിയും ഉള്‍പ്പെടുത്തിയാണ് ആലുവ മാർക്കറ്റ് സമുച്ചയം നിർമ്മിക്കുന്നത്. 2025 മെയ് 27ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കല്ലിടുമ്പോള്‍ 11 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ പൈലിംഗ് പോലും പൂർത്തിയായിട്ടില്ല. പൈലിംഗ് നടത്തിയ ഭാഗത്തെ ചെളിയും മാലിന്യവും മറ്റൊരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇത് നീക്കാൻ 10 ലക്ഷം രൂപക്ക് പി.ഡബ്ല്യു.ഡി കരാർ നല്‍കിയെങ്കിലും പാതി മാത്രമാണ് നീക്കിയത്. പ്ളാസ്റ്റിക്ക് മാലിന്യമായതിനാല്‍ മറ്റൊരിടത്തും നിക്ഷേപിക്കാൻ നാട്ടുകാർ അനുവദിക്കുന്നില്ലെന്നാണ് കരാറുകാരൻ പറയുന്നത്.
അടുത്തയാഴ്ച ഉന്നതതല യോഗം
പലകാരണങ്ങളാലാണ് നിർമ്മാണം ഇഴയുന്നത്. വോട്ട് ചെയ്യാൻ പോയ അന്യസംസ്ഥാനക്കാർ മടങ്ങിയെത്തിയിട്ടില്ലെന്നാണ് കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി പറയുന്നത്. പ്ളാസ്റ്റിക്ക് കൂടുതലായതിന്റെ പേരില്‍ മണ്ണ് നീക്കം ചെയ്യാൻ കരാർ എടുത്തയാള്‍ പാതിവഴിയില്‍ പിന്മാറി. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് നിർമ്മാണം നടക്കുന്നത്. ഹജ്ജ് തീർത്ഥാടനത്തിന് ശേഷം മാനേജിംഗ് ഡയറക്ടർ പി.ഐ. ഷേക്ക് പരീത് തിരിച്ചെത്തിയാല്‍ ഉന്നതതല യോഗം ചേരും.
സൈജി ജോളി
ചെയർപേഴ്സണ്‍
ആലുവ നഗരസഭ
വേഗത്തിലാക്കണം: ബി.ജെ.പി
നിർദ്ദിഷ്ട മാർക്കറ്റ് സമുച്ചയ നിർമ്മാണം ഇഴയുന്നതില്‍ ബി.ജെ.പി മുനിസിപ്പല്‍ നേതൃസമ്മേളനം പ്രതിഷേധിച്ചു. താത്കാലിക മാർക്കറ്റിനായി എല്ലാമാസവും നഗരസഭ ലക്ഷങ്ങള്‍ നഷ്ടം വരുത്തുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സംസ്ഥാന സമിതിഅംഗം എം. രവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.സി. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. എ.എസ്. സലിമോൻ, പ്രദീപ് പെരുമ്പടന്ന എന്നിവർ പ്രസംഗിച്ചു.
കൗണ്‍സിലർമാർ നിവേദനം നല്‍കി
മാർക്കറ്റ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂർത്തിയാക്കി നഗരസഭയുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗണ്‍സിലർമാരായ ശ്രീലത രാധാകൃഷ്ണൻ, രജനി ശ്രീകാന്ത്, ധനലക്ഷ്മി ആനന്ദ് എന്നിവർ ചെയർപേഴ്സണ് നിവേദനം നല്‍കി.

