Dailyhunt

ആന്റണിയുടെ കണ്ണീര്‍ തുടച്ച്‌ സേവ്യര്‍

പള്ളുരുത്തി: ഇനി ആന്റണി പറയും. അങ്കണവാടിയില്‍ നിന്ന് കുടുംബവുമായി എഴുപുന്നയിലേക്ക് പോകും. നെടുമ്ബിള്ളി സ്വദേശി സേവ്യര്‍ തന്ന സ്ഥലത്ത് ഒരു കൊച്ച്‌ വീട് വച്ച്‌ താമസിക്കും. കൊച്ചിയെ വിറപ്പിച്ച കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട ചെല്ലാനം പൊള്ളയില്‍ ആന്റണിയും ഭാര്യ മേരിയും മൂന്ന് മക്കളും ഒരാഴ്ചയായി അങ്കണവാടിയിലാണ് കഴിയുന്നത്. പുറമ്ബോക്ക് ഭൂമിയിലെ കുടിലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കടല്‍ വീടും ആകെയുള്ള സമ്ബാദ്യവും കവര്‍ന്നെടുത്തു. ആന്റണിയുടെ ദുരവസ്ഥയറിഞ്ഞ സേവ്യര്‍ സഹായ ഹസ്തവുമായി എത്തുകയായിരുന്നു. സേവ്യര്‍ തന്റെ മൂന്ന് സെന്റ് സ്ഥലം ആന്റണിക്ക് നല്‍കി.

മത്സ്യത്തൊഴിലാളിയാണ് ആന്റണി.തുച്ഛമായ കൂലിയില്‍ നിന്നും സ്വരുക്കൂട്ടിയാണ് പുറമ്ബോക്കില്‍ ചെറിയ കൂര പണിതത്.

ഇതിനിടെ അസുഖ ബാധിതനായി. ജോലിയെടുക്കാന്‍ ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും കുടുംബത്തിന്റെ പട്ടിണിമാറ്റാന്‍ പണിക്ക് പോയി തുടങ്ങി. ഇതിനിടെയാണ് കൊവിഡും പിന്നാലെ കടലാക്രമണുണ്ടായത്.

അങ്കണവാടിയില്‍ നിന്നിറങ്ങിയാല്‍ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ച്‌ നില്‍ക്കെയാണ് സഹായവുമായി സേവ്യര്‍ എത്തിയത്. സ്വന്തമായി ഭൂമി ലഭിച്ചെങ്കിലും അതില്‍ ഒരു വീടുവയ്ക്കാന്‍ സുമനസുകള്‍ കനിയണം. സ്ഥലം അളന്ന് തിട്ടപ്പെടുത്തി കിട്ടാന്‍ വില്ലേജാഫീസര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ആന്റണിയും കുടുംബവും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi