തലശ്ശേരി: കൂത്തുപറമ്പ് നരവൂരിലെ വാടകവീട്ടില്‍ വച്ച് അന്യസംസ്ഥാനതൊഴിലാളിയായ കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് ഷംസുദ്ദീനെ (36) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ മുഹമ്മദ് ആസാദിന് (38) ജീവപര്യന്തം തടവും 50000 രൂപ പിഴയടക്കാനും തലശേരി ഒന്നാം അഡീഷനല്‍ സെഷൻസ് കോടതി ജഡ്ജി ഫിലിപ് തോമസ് വിധിച്ചു.
പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കഠിന തടവ് അധികം അനുഭവിക്കണമെന്നും കോടതി വിധിച്ചു.
പിഴ തുക കൊല്ലപ്പെട്ട ഷംസുദ്ദീനിന്റെ ഭാര്യക്കും കുട്ടികള്‍ക്കും നല്‍കണം. ഷംസുദ്ദീനിന്റെ അവകാശികള്‍ക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ജില്ലാ ലീഗല്‍ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നല്‍കി. 2013 ജൂലായ് 16നായിരുന്നു കേസിനാസ്പദമായ സംഭവം.
സർക്കിള്‍ ഇൻസ്‌പെക്ടർ കെ.വി.ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഇ.ജയറാംദാസ് ഹാജരായി.
ജോലി തേടി ഒരുമിച്ചെത്തി
കൂട്ടുകാരന്റെ ജീവനെടുത്തു
നരവൂർ ചാത്താടിമനക്കല്‍ ക്ഷേത്രത്തിന് സമീപം മരവന്റവിട കിഴക്കേയില്‍ യൂസഫ് നടത്തിവരുന്ന ചാക്ക് തുന്നല്‍ ഗോഡൗണില്‍ ജോലിക്ക് എത്തിയതായിരുന്നു ഷംസുദ്ദീനും സുഹൃത്തായ മുഹമ്മദ് ആസാദും. ഗോഡൗണ്‍ മേല്‍നോട്ടക്കാരനായ എം.വി മായൻ ഇവർക്ക് താമസസൗകര്യം ഒരുക്കി നല്‍കിയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഷംസുദ്ദീനെ മുറിക്കകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ട്രെയിൻ മാർഗം നാട്ടിലേക്ക് കടന്ന ആസാദ് പിന്നീട് ബംഗാളിലെ ഉള്‍ട്ടഡംഗ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കൂത്തുപറമ്പ് പൊലീസ് ബംഗാളിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

