ചേലക്കര: സ്വന്തം നാട്ടിലേക്ക് അവധിക്കുപോയ അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും തിരിച്ചെത്താത്തത് മൂലം കേരളത്തിലെ വിവിധ നിർമ്മാണ മേഖല സ്തംഭനാവസ്ഥയില്‍.
ബംഗാളികളും ആസാമികളും ആയ ഇവിടെ ഉണ്ടായിരുന്ന ഭൂരിഭാഗം തൊഴിലാളികളും അവിടെ നടന്ന തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യുന്നതിനും ബലിപെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനുമായാണ് പശ്ചിമ ബംഗാള്‍, ആസാം തുടങ്ങിയ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. തിരഞ്ഞെടുപ്പും പെരുന്നാളും ഒക്കെ കഴിഞ്ഞിട്ടും ജോലിക്കായി അവർ ഇവിടെ തിരിച്ചെത്താത്തതാണ് പല തൊഴില്‍ മേഖലയിലും പ്രതിസന്ധിയിലാക്കിയത്.
കണ്‍സ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ്. മിക്ക ഹോട്ടലുകളിലേയും ഷെഫ് മാത്രമല്ല വെയിറ്റർമാർ വരെ അന്യസംസ്ഥാന തൊഴിലാളികള്‍ ആയിരുന്നു. ഇവിടുത്തെ പല മേഖലയിലേയും നിറ സാന്നിദ്ധ്യമായിരുന്നു അന്യസംസ്ഥാന തൊഴിലാളികള്‍. ചില സ്ഥാപന ഉടമസ്ഥരും കോണ്‍ട്രാക്ടർമാരും ഇവരുമായി കഴിഞ്ഞ ദിവസവും ബന്ധപ്പെടുമ്പോള്‍ ചിലർക്ക് അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലേക്ക് ജോലിക്ക് പോകുവാൻ താത്പര്യം ഉള്ളതായി സൂചന ലഭിച്ചു. ചിലർ ട്രെയിൻ ടിക്കറ്റ് കിട്ടാത്താതാണ് കാരണമായി പറയുന്നത്.
കൂലി കൂട്ടല്‍ ലക്ഷ്യമോ ?
മിക്ക അന്യസംസ്ഥാന തൊഴിലാളികളും കൂലി കൂടുതല്‍ ആവശ്യപ്പെട്ടു തുടങ്ങി. നിലവില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ പല മേഖലയിലും ഒഴിച്ചുകൂടാൻ പാറ്റാത്തവരായി തീർന്നെന്ന തിരിച്ചറിവ് അവർക്ക് വന്നിരിക്കുന്നു. കൂലിവർദ്ധനവ് ഉള്‍പ്പെടെയുള്ള തങ്ങളുടെ ഡിമാന്റുകള്‍ നിരത്താനുള്ള അവസരത്തിനായിട്ടാണോ കേരളത്തിലേക്ക് മടങ്ങിവരാൻ മടി കാണിക്കുന്നതായി ഭാവിക്കുന്നത് എന്നതിലും സംശയമുണ്ട്.

