കണ്ണൂർ: നഗരത്തിലെ വിവിധ ഭാഗങ്ങളിലായി ട്രാഫിക് പൊലീസ് സ്ഥാപിച്ച ഡിവൈഡറുകളില്‍ ബന്ധിപ്പിച്ച കയർ കൊലക്കുരുക്കാകുന്നു.
കഴിഞ്ഞ ദിവസം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിറ്റി സ്വദേശിയായ യുവാവിന് കഴുത്ത് കുരുങ്ങി ഗുരുതരമായി മുറിവേറ്റതോടെയാണ് സംഭവത്തിന്റെ ഗൗരവം ശ്രദ്ധയില്‍പെട്ടത്.
നഗരത്തിലെ കാല്‍ ടെക്സിനടുത്ത വൈദ്യുതി ഭവന് മുന്നിലാണ് ഡിവൈഡർ കെണി. അവിടെ നിന്ന് കോഫി ഹൗസ് ഭാഗത്തേക്ക് യു ടേണ്‍ ചെയ്യുന്നതിനിടയില്‍ കയർ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. രാത്രി സമയമായതിനാല്‍ ഡിവൈഡറിലെ കയർ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കയറില്‍ കഴുത്ത് കുരുങ്ങിയതോടെ യുവാവ് റോഡിലേക്ക് വീണു. നാട്ടുകാർ ചേർന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് റോഡിലേക്ക് വീണ യുവാവ് രക്ഷപ്പെട്ടത്.
ഡിവൈഡറുകളിലെ കയർ നിയമപരമല്ല
ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനമനുസരിച്ച് ട്രാഫിക് പൊലീസിനാണ് ഗതാഗതക്രമീകരണത്തിന്റെ ഉത്തരവാദിത്വം .കണ്ണൂർ നഗരത്തില്‍ മൂന്നിടങ്ങളിലായാണ് അശാസ്ത്രീയമായി ഡിവൈഡറില്‍ സ്ഥാപിച്ച പരസ്യ ബോർഡുകളില്‍ കയർ കെട്ടി ബന്ധിച്ചിരിക്കുന്നത്. ഡിവൈഡറുകളില്‍ കയർ കെട്ടുന്നത് നിയമപരമല്ലെന്നാണ് മോട്ടോർ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം.അനധികൃതമായി ഡിവൈഡറില്‍ കയർകെട്ടിയതില്‍ നടപടി ഉണ്ടാവണമെന്നാവശ്യപ്പെട്ട് ആർ.ടി.ഒ ഉദ്യോഗസ്ഥർ , ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് കോർപറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ റിഷാം താണ പരാതി നല്‍കിയിട്ടുണ്ട്.
സീബ്രാ ലൈനുകളില്‍ വരെ പരസ്യബോർഡുകള്‍ കൊണ്ട് ഡിവൈഡറാക്കിയിരിക്കുകയാണ്.മഴക്കാലം ആരംഭിക്കുകയും സ്കൂള്‍ തുറക്കുകയും ചെയ്യുന്നതോടെ കുട്ടികള്‍ ഉള്‍പ്പടെ ഇത്തരം കയർ ഡിവൈഡർ അപകടം വരുത്തും-റിഷാം താണ(കോർപറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ )

