എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി തൃണമൂല്‍
ആത്മവിശ്വാസത്തില്‍ ബി.ജെ.പി
ന്യൂഡല്‍ഹി: ബംഗാളില്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍.
എന്നാല്‍ ഫലങ്ങള്‍ തള്ളുകയാണ്
ബംഗാള്‍ മുഖ്യമന്തി മമതാ ബാനർജി. എക്‌സിറ്റ് പോള്‍ സർവേകള്‍ ഫലിച്ച ചരിത്രമില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് 226 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരുമെന്നും പറഞ്ഞു. അതേസമയം ബി.ജെ.പി സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.
2021ലും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തങ്ങള്‍ക്ക് എതിരായിരുന്നുവെന്ന് തൃണമൂല്‍ നേതാവ് ശിവദാസൻ കേരള കൗമുദിയോട് പറഞ്ഞു. ബി.ജെ.പിക്ക് അനുകൂലമായി പ്രവചനം നടത്താൻ ചില ദേശീയ മാദ്ധ്യമങ്ങള്‍ക്ക് കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദമുണ്ടായിരുന്നു. അവർക്ക് വഴങ്ങാതെ നിവൃത്തിയില്ലായിരുന്നു. വടക്കൻ ബംഗാളിലും ബീഹാർ അതിർത്തിയോട് ചേർന്ന മണ്ഡലങ്ങളിലും ഒഴികെയെല്ലായിടത്തും തൃണമൂല്‍ വിജയിക്കും. കേന്ദ്ര സേനയെ ഇറക്കി തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ബി.ജെ.പി തന്ത്രങ്ങള്‍ പരാജയപ്പെട്ടത് മേയ് 4ന് വ്യക്തമാകുമെന്നും ശിവദാസൻ പറഞ്ഞു.
തിരഞ്ഞെടുപ്പിലെ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കൂടിയത് എസ്.ഐ.ആറിന്റെ പരിണത ഫലമാണ്.
കേരളത്തിലും മറ്റു നാടുകളിലുമുള്ള വോട്ടർമാർ തിരിച്ചുവന്ന് വോട്ടിട്ടു. ഇല്ലെങ്കില്‍ വോട്ടും മറ്റ് ആനുകൂല്യങ്ങളും നഷ്‌ടമാകുമെന്ന് അവർ ഭയന്നു. അതിനാല്‍ തൃണമൂലിന് ഭരണത്തില്‍ തുടരാൻ ആവശ്യമായ വോട്ടുകള്‍ ലഭിച്ചു.
-ശിവദാസൻ
തൃണമൂല്‍
കോണ്‍. നേതാവ്

